കാസർഗോഡ്: മഞ്ചേശ്വരം  നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ   നാമ നിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയില്‍ എട്ട് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിച്ചു. എം.സി. ഖമറുദ്ദീന്‍ (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്), രവി തന്ത്രി  (ഭാരതീയ ജനതാ പാര്‍ട്ടി ), ശങ്കര റായി  എം (കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ  (മാര്‍ക്‌സിസ്റ്റ്), ഗോവിന്ദന്‍ ബി  (അംബേദ്ക്കര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (എ പി ഐ), അബ്ദുള്ള.കെ (സ്വതന്ത്രന്‍), ഖമറുദ്ദീന്‍ എം സി (സ്വതന്ത്രന്‍), ജോണ്‍ ഡിസൂസ ഐ (സ്വതന്ത്രന്‍) രാജേഷ് ബി  (സ്വതന്ത്രന്‍) എന്നിവരുടെ നാമനിര്‍ദ്ദേശ പത്രികകളാണ് സ്വീകരിച്ചത്. മൂന്ന് പകരം സ്ഥാനാര്‍ത്ഥികളുടേതുള്‍പ്പടെ അഞ്ചു പത്രികകള്‍ തള്ളി. ഡോ. കെ.പത്മരാജന്‍,  എ.കെ.എം അഷറഫ് എന്നിവരുടെ പത്രികകള്‍ മതിയായ രേഖകളില്ലാത്തതിനാല്‍ നിരസിച്ചു.
പകരം സ്ഥാനാര്‍ത്ഥികളായി പത്രിക നല്‍കിയിരുന്ന എം.അബ്ബാസ് (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്) പി. രഘുദേവന്‍ (കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), സതീഷ് ചന്ദ്ര ഭണ്ഡാരി (ഭാരതീയ ജനതാ പാര്‍ട്ടി) എന്നിവരുടെ പത്രികകളാണ്  മുഖ്യ സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ സ്വീകരിച്ചതിനാല്‍  വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) എന്‍. പ്രേമചന്ദ്രന്‍ തള്ളിയത്.
ജനറല്‍ ഒബ്‌സര്‍വര്‍ യശ്വന്ത വി, വരണാധികാരിയായ എന്‍. പ്രേമചന്ദ്രന്‍ എന്നിവര്‍  സൂക്ഷ്മ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. എ.ആര്‍.ഒ, എന്‍ സുരേന്ദ്രന്‍, ഇആര്‍ ഒ, വിഎം സജീവന്‍ എന്നിവര്‍ സൂക്ഷ്മ പരിശോധനയില്‍ പങ്കെടുത്തു. സ്ഥാനാര്‍ത്ഥികളും ഹാജരാകാത്ത സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളും സൂക്ഷമ പരിശോധനയില്‍ ഹാജരായി.