കൊച്ചി: ജലക്ഷാമം രൂക്ഷമായ നമ്മുടെ നാട്ടില്‍ ആവി കൊണ്ട് കാര്‍ കഴികുന്ന യന്ത്രം അവതരിപ്പിക്കുകയാണ് കോഴിക്കോട് സ്വദേശികളായ എന്‍ജിനീയറിംഗ് ബിരുദധാരികളുടെ ഒറോറ എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി. ലംബോര്‍ഗിനി കമ്പനിയുടെ ഫോര്‍ട്ടഡോര്‍ എന്ന മെഷീന്റെ വിതരണമാണ് കമ്പനി ഏറ്റെടുത്തിരിക്കുന്നത്. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ പ്രവര്‍ത്തിക്കുന്ന ഒറോറ കമ്പനിയില്‍ മാത്രമാണ് ഇന്ത്യയില്‍ ഈ മെഷീന്‍ ഉപയോഗിച്ച് കാര്‍ വാഷ് നടത്തുന്നത്. സാധാരണ കാര്‍ കഴുകുന്നതിന് 100 മുതല്‍ 200 വരെ ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നിടത്ത് സ്റ്റീം വാഷില്‍ വെറും 10 ലിറ്റര്‍ വെള്ളം മാത്രമാണ് ആവശ്യം. വെള്ളം ഒഴുകിപ്പോകുന്നതിലൂടെയുള്ള നഷ്ടവും ഒഴിവാക്കാനാകും. ദിവസം 15 കാറുകള്‍ കഴുകുന്നതിന് 67,500 ഓളം ലിറ്റര്‍ ലാഭിക്കാനാകുമെന്നാണ് വിതരണക്കാര്‍ പറയുന്നത്. ഇത്തരത്തില്‍ പ്രതിവര്‍ഷം 20 മില്ല്യണ്‍ ലിറ്റര്‍ വെള്ളം ലാഭിക്കാനാകും. ബോയ്‌ലറും പമ്പുമാണ് മെഷീന്റെ പ്രധാന ഭാഗങ്ങള്‍. കാറിന്റെ അകവും പുറവും അടിഭാഗവും ഇന്റീരിയറുമെല്ലാം വൃത്തിയാക്കാനാകും. മൊബൈല്‍ യൂണിറ്റ്, ഡീറ്റെയ്‌ലിംഗ് & ബേസിക് കോട്ടിംഗ്, സ്റ്റുഡിയോ എന്നീ ഓപ്ഷനുകളാണ് കമ്പനി മുന്നോട്ട് വെക്കുന്നത്. 20 ലക്ഷം മുതല്‍ 60 ലക്ഷം വരെയാണ് യന്ത്രവും അനുബന്ധ ഉപകരണങ്ങളുമടക്കമുള്ള യൂണിറ്റിന് ചെലവാകുന്ന തുക. തൃശൂര്‍ ഐഇഎസ് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ പി.കെ. ഷഹിന്‍, ശങ്കര്‍ നാരായണ്‍ വിശ്വനാഥ്, മുഹ്‌സിന്‍ മുഹമ്മദ്, ചേതന്‍ പ്രദീപ്, എസ്.ആര്‍. വൈശാഖ്, യു.ഷാനില്‍ എന്നിവരാണ് കമ്പനിയുടെ പിന്നില്‍. മേളയിലെ 45 സി സ്റ്റാളാണിലാണ് ഉത്പന്നം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 
12 മണിക്കൂര്‍ കൊണ്ട് 50 കിലോ ഭക്ഷ്യ മാലിന്യങ്ങള്‍ മണ്ണാക്കി മാറ്റുന്ന നൂതന ഉപകരണമാണ് അമ്പലമുകളിലെ സോള്‍വെര്‍ത്ത് കമ്പനി മേളയില്‍ അവതരിപ്പിക്കുന്നത്. ഭക്ഷ്യ മാലിന്യ സംസ്‌കരണത്തിന് പൂര്‍ണ്ണ പരിഹാരമെന്ന നിലയിലാണ് യന്ത്രം അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്ത മോഡലുകള്‍ക്ക് നാലു ലക്ഷം മുതല്‍ 22 ലക്ഷം വരെയാണ് ചെലവ്. കുറഞ്ഞ മെയിന്റനന്‍സ് ചെലവാണ് മറ്റൊരു പ്രത്യേകത. മേളയില്‍ 45 ഡി സ്റ്റാളിലാണ് ഉത്പന്നം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
വീട്ടാവശ്യങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും വേണ്ട പാചക യന്ത്രങ്ങള്‍ മുതല്‍ വിവിധ തരം ഗാര്‍ഹിക യൂണിറ്റുകള്‍ക്കും,  കുടുംബശ്രീ, കുടില്‍ വ്യവസായം, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും ആവശ്യമായ യന്ത്രങ്ങളും സാങ്കേതിക വിദ്യയും അണിനിരത്തിയാണ് യന്ത്ര പ്രദര്‍ശന മേള സംഘടിപ്പിച്ചിരിക്കുന്നത്.
കേരളത്തില്‍  ഉല്‍പ്പാദിപ്പിക്കപ്പെടുന്ന  ഭക്ഷ്യ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വ്യവസായിക അടിസ്ഥാനത്തില്‍ സംസ്‌കരിച്ച് ഭക്ഷ്യോല്‍പ്പന്നങ്ങളാക്കി പായ്ക്ക് ചെയ്ത് വിപണനം ചെയ്യുന്നതിന് ആവശ്യമായ മെഷീനറികള്‍ മേളയിലുണ്ട്. നിര്‍മ്മാതാക്കള്‍  നേരിട്ട്  മേളയില്‍  പങ്കെടുത്ത് സന്ദര്‍ശകര്‍ക്ക് യന്ത്രങ്ങളുടെ  പ്രവര്‍ത്തന രീതിയും വ്യവസായ  സാധ്യതകളും വിശദീകരിച്ചു നല്‍കും.  നിര്‍മ്മാതാക്കളില്‍ നിന്നും യന്ത്രങ്ങള്‍ ഡീലര്‍ കമ്മീഷന്‍ ഒഴിവാക്കി നേരിട്ട് വന്‍ വിലക്കുറവില്‍ സംരംഭകര്‍ക്ക് വാങ്ങാനുള്ള അസുലഭ അവസരം  സന്ദര്‍ശകര്‍ക്ക് ലഭിക്കും.
കിഴങ്ങു വര്‍ഗങ്ങള്‍, പഴം, പാല്‍, പച്ചക്കറി, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ ക്ഷീരകാര്‍ഷികോല്‍പ്പന്നങ്ങളില്‍ അധിഷ്ഠിതമായ നാനോ, ഗാര്‍ഹിക, മൈക്രോ, ലഘു, ചെറുകിട  വ്യവസായങ്ങള്‍  തുടങ്ങുന്നതിന്  ആവശ്യമായ യന്ത്രങ്ങള്‍  അണിനിരത്തിയിട്ടുണ്ട്.
വെളിച്ചെണ്ണ സംസ്‌ക്കരണം, ചപ്പാത്തി മെഷീന്‍, പ്രെസ്സ് ബ്രേക്ക്, ഡ്രയറുകള്‍, മരസംസ്‌ക്കരണം, ഡേറ്റാ കാര്‍ഡ് പ്രിന്റ്ര്ര്‍, ലേസര്‍ കട്ടിങ്, എന്‍ഗ്രേവി വസ്ത്ര നിര്‍മ്മാണം, ബേക്കറി യന്ത്രങ്ങള്‍, വെല്‍ഡിങ്ങ് മെഷിനുകള്‍, പാക്കിംഗ് യന്ത്രങ്ങള്‍, വാട്ടര്‍ ട്രീറ്റ്‌മെന്റ്, കോഡിങ്ങ് യന്ത്രങ്ങള്‍, പാക്കേജിങ്ങ് യന്ത്രങ്ങള്‍, സേഫ്റ്റി സാമഗ്രികള്‍, ജാം, അച്ചാര്‍ ഫില്ലിങ്ങ്, അലുമിനിയം ഫോയില്‍ സീലിംഗ് മെഷീന്‍, റാപ്പിംഗ് മെഷീന്‍, നാളികേര ജ്യൂസ് എക്‌സ്ട്രാക്ടര്‍, ലെമണ്‍ കട്ടര്‍, ഗാര്‍ലിക് പീലര്‍, നാളികേര മില്‍ക്ക് മെഷീന്‍, നാളികേര എക്‌സ്‌പെല്ലര്‍, നാളികേര കട്ടര്‍, ഗ്രേവി മെഷീന്‍, വെജിറ്റബിള്‍ കട്ടിംഗ് മെഷീന്‍, ഉരുളക്കിഴങ്ങ് ചോപ്പര്‍, വെജിറ്റബിള്‍ ചോപ്പര്‍, മാവ് കുഴയ്ക്കുന്ന മെഷീന്‍, പോപ്പ്‌കോണ്‍ മെഷീന്‍, പൊട്ടറ്റോ പീലര്‍, മുസംബി, ഫ്രൂട്ട്  ജ്യൂസര്‍, മാങ്കോ ഷേക്കര്‍, ലസ്സി മെഷീന്‍, ക്യാരറ്റ്- പൈനാപ്പള്‍ ജ്യൂസര്‍, തേങ്ങ ചുരണ്ടുന്ന മെഷീന്‍, ഫ്‌ളവര്‍ മില്‍ യന്ത്രങ്ങള്‍, ബനാന കട്ടിംഗ് മെഷീന്‍, മിക്‌സര്‍ മെഷീന്‍, ഹെവി ഡ്യൂട്ടി  ബ്ലെന്‍ഡര്‍, നാനോ ഗ്രൈന്‍ഡര്‍, ഇഡിയപ്പം മേക്കര്‍, കേക്ക് മിക്‌സര്‍, ഡീസല്‍ ഓവന്‍, കൊക്കോ മില്‍ക്കര്‍, കൂളിംഗ് ട്രേ, കറവ യന്ത്രം, ബ്ലോവറുകള്‍, ഫില്‍റ്ററുകള്‍, കോള്‍ഡ് സ്റ്റോറേജ്, ജ്യൂസ് മിക്‌സിംഗ് പ്ലാന്റ് തുടങ്ങി എല്ലാത്തരം യന്ത്ര സാമഗ്രികളും പ്രദര്‍ശനത്തിലുണ്ട്.
രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്. നവസംരംഭകര്‍ക്കും നിലവിലെ സംരംഭകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും സംരംഭസഹായികള്‍ക്കും മേളയില്‍ പങ്കെടുക്കുവാനും ആശയവിനിമയം നടത്തുവാനും അവസരമൊരുക്കിയിട്ടുണ്ട്.
കാര്‍ഷിക ഭക്ഷ്യ സംസ്‌ക്കരണം, ആയുര്‍വേദം, പ്ലാസ്റ്റിക്, തുടങ്ങിയമേഖലകളിലുളള വിവിധ ഗവേഷണസ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. കേരള കാര്‍ഷിക സര്‍വ്വകലാശാല, കേന്ദ്ര കിഴങ്ങ് ഗവേഷണകേന്ദ്രം, ഇന്ത്യന്‍ പ്ലൈവുഡ് ഇന്‍ഡസ്ട്രീസ് റിസര്‍ച്ച്& ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.പി.ഐ.ആര്‍.റ്റി.ഐ.), എം.എസ്.എം.ഇ.ഡവലപ്പ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശ്ശൂര്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട’് ഓഫ് ഫിഷറീസ് ടെക്നോളജി (ഐ.സി.എ.ആര്‍സി.ഐ.എഫ്.റ്റി.), ഫൗണ്ടേഷന്‍ ഫോര്‍എം.എസ്.എം.ഇ. ക്ലസ്റ്റര്‍ (എഫ്.എം.സി), ക്വാളിറ്റി കൗസില്‍ ഓഫ്ഇന്ത്യ&കീഡ്, കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്റര്‍, കോഫെഡറേഷന്‍ ഫോര്‍ ആയുര്‍വേദിക് റെനെയ്സന്‍സ്  കേരളംലിമിറ്റഡ് (കെയര്‍ കേരളം ലിമിറ്റഡ്), സി.ബി.പി.എസ്.റ്റി(സിപെറ്റ്) റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഗവണ്‍മെന്റ് ഓഫ്ഇന്ത്യ, എന്നീ ഗവേഷണസ്ഥാപനങ്ങളും  മേളയിലുണ്ട്.