കാത്തിരിപ്പിനും ആകാംക്ഷയ്ക്കും  വിരാമിട്ടുകൊണ്ട് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ   ജനവിധി  എത്തി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എം സി ഖമറുദ്ദീന്‍ 65407 വോട്ട് നേടി വിജയിച്ചു. മൊത്തം പോള്‍ ചെയ്തവോട്ടിന്റെ 40.19 ശതമാനം വോട്ടാണ്  ഇദ്ദേഹം നേടിയത്.

രണ്ടാം സ്ഥാനം ബി ജെ പി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ കരസ്ഥമാക്കി. നാല് സര്‍വ്വീസ് വോട്ടുകള്‍ ഉള്‍പ്പെടെ 57484 വോട്ട് ആണ് ബിജെപി  സ്ഥാനാര്‍ത്ഥി നേടിയത്. 35.32 ശതമാനം വോട്ട്. മൂന്നാം സ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്)  സ്ഥാനാര്‍ത്ഥി എം. ശങ്കര്‍ റൈ മാസ്റ്റര്‍ . 38233 വോട്ട് ആണ് നേടിയത്. 23.49 ശതമാനം വോട്ട്. 574 വോട്ടോടെ നോട്ട നാലാം സ്ഥാനം കരസ്ഥമാക്കി (0.35 ശതമാനം)
സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ഗോവിന്ദന്‍ ആലിന്‍  താഴെ 337 വോട്ടും (0.21 ശതമാനം) ജോണ്‍ ഡിസൂസ  277 വോട്ടും (0.17 ശതമാനം), രാജേഷ് ബി  232 വോട്ടും (0.14 ശതമാനം) കമറുദ്ദീന്‍ എം സി  211 വോട്ടും (0.13 ശതമാനം) നേടി. ഒരു സര്‍വ്വീസ്  വോട്ട് അസാധുവായി.

ഉപതെരഞ്ഞെടുപ്പില്‍ 574 വോട്ടോടെ നോട്ട നാലാം സ്ഥാനം കരസ്ഥമാക്കി. ഏഴ് സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടായിരുന്നപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെയടക്കം  പിന്നിലാക്കിയാണ് ഇവരിലാരുമല്ല എന്ന നോട്ട (നണ്‍  ഓഫ് ദി എബോവ്) മുന്നിലെത്തിയത്.
ഉപതെരഞ്ഞെടുപ്പില്‍  ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എം സി ഖമറുദ്ദീന്‍ വിജയിച്ചതായി  മണ്ഡലം വരണാധികാരി  എന്‍ പ്രേമചന്ദ്രന്‍ പ്രഖ്യാപിച്ചു. സര്‍ട്ടിഫിക്കറ്റ് കൈമാറല്‍ ചടങ്ങില്‍ തെരഞ്ഞെടുപ്പ് പൊതു നിരീക്ഷക  സുഷമ ഗോഡ്‌ബൊലെ  പങ്കെടുത്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

സ്‌ട്രോങ് റൂം തുറന്നത് അതീവ സുരക്ഷയില്‍

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായ പൈവളികെ നഗര്‍ ജി  എച്ച്എസ്എസില്‍ ഒരുക്കിയ സ്‌ട്രോങ്ങ് റൂമുകള്‍ അതീവ സുരക്ഷയോടെയാണ്  തുറന്നത്. തെരഞ്ഞെടുപ്പ് നിരീക്ഷക സുഷമ എസ് ഗോഡ്‌ബോലേ, റിട്ടേണിംഗ് ഓഫീസര്‍ എന്‍ പ്രേമചന്ദ്രന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ്  തുറന്നത്. പോലീസ്, സുരക്ഷാഭടന്മാര്‍ എന്നിവരുടെ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.  നാല് സ്‌ട്രോങ്ങ് റൂമുകളില്‍ ആയിരുന്നു വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഒന്നാമത്തെ മുറിയില്‍ ഒന്നു മുതല്‍ 60 വരെയുള്ള ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങളും രണ്ടാം മുറിയില്‍ 61 മുതല്‍ 120 വരെയുള്ള ബൂത്തുകളുടെ വോട്ടിംഗ്  യന്ത്രങ്ങളും മൂന്നാം മുറിയില്‍ 121 മുതല്‍ 190 വരെയുള്ള വോട്ടിങ് യന്ത്രങ്ങളും നാലാം മുറിയില്‍ 193 മുതല്‍ 198 വരെയുള്ള വോട്ടിങ് യന്ത്രങ്ങളും ഉപയോഗിക്കാത്ത വോട്ടിങ് യന്ത്രങ്ങളും ആയിരുന്നു സൂക്ഷിച്ചിരുന്നത്.

തല്‍സമയ വോട്ടെണ്ണല്‍ വിവരങ്ങളുമായി മീഡിയ സെന്റര്‍

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ വിവരങ്ങള്‍ തല്‍സമയം നല്‍കി മീഡിയ സെന്റര്‍. വോട്ടെണ്ണല്‍ കേന്ദ്രമായ പൈവളികെ നഗര്‍ ജിഎച്ച്എസ്എസില്‍  ഒരുക്കിയ മീഡിയ സെന്ററില്‍ ആണ് വോട്ടെണ്ണല്‍ വിവരങ്ങള്‍ തല്‍സമയം പ്രദര്‍ശിപ്പിച്ചത്.   രാവിലെ ഏഴുമുതല്‍   മീഡിയ സെന്റര്‍ സജ്ജമായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ  നേതൃത്വത്തിലാണ് മീഡിയ സെന്റര്‍ ഒരുക്കിയത്. മീഡിയ സെന്ററിന്  വേണ്ട സാങ്കേതിക സഹായം നല്‍കിയത്  ബിഎസ്എന്‍എല്‍. വൈഫൈ സംവിധാനം ഒരുക്കി സാങ്കേതിക സഹായം നല്‍കി.  നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ തയ്യാറാക്കിയ ട്രെന്‍ഡ്   സോഫ്ട്വെയര്‍ ഉപയോഗിച്ചായിരുന്നു വോട്ട് വിവരങ്ങള്‍ തല്‍സമയം ലഭ്യമാക്കിയത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ജില്ലാ ഇന്‍്‌ഫോര്‍്മാറ്റിക്‌സ് ഓഫീസര്‍ കെ രാജന്‍,  ബി എസ് എന്‍ എല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ലിയോ ബി പെരേര എന്നിവര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ എണ്‍പതോളം മാധ്യമ പ്രവര്‍ത്തകര്‍ മീഡിയ സെന്ററില്‍ സന്നിഹിതരായിരുന്നു.
വലിയ സ്‌ക്രീനും രണ്ടു  ടിവി ഡിസ്‌പ്ലേ കളും മീഡിയ സെന്ററില്‍ സജ്ജമാക്കിയിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകളുടെ വിവരങ്ങള്‍ അതതു സമയത്ത് സ്‌ക്രീനുകളില്‍ ലഭ്യമാക്കുകയായിരുന്നു. സംസ്ഥാനത്തെ മറ്റു ഉപതെരഞ്ഞെടുപ്പ് കേന്ദ്രത്തിലെ വോട്ടെണ്ണല്‍ വിവരങ്ങളും ട്രെന്‍ഡ് സോഫ്റ്റ്വെയര്‍ വഴി മീഡിയ സെന്ററില്‍ ലഭ്യമായിരുന്നു.