ഗതാഗത നിയമങ്ങൾ ഡ്രൈവർമാരും കാൽനടയാത്രക്കാരും ഒരുപോലെ പാലിക്കണമെന്നും നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. മൊഫ്യൂസല്‍ ബസ്റ്റാന്റില്‍ കോര്‍പറേഷന്‍ നിര്‍മ്മിച്ച ബസ്‌ബേ  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിൽ നഗരസഭ മുൻകൈ എടുത്ത് ബസ് ബെ നിർമിച്ച ആദ്യത്തെ നഗരസഭ കോഴിക്കോടാണെന്ന് മന്ത്രി പറഞ്ഞു. ഇതിൽ നിന്നും പ്രചോദനമുൾകൊണ്ട്  മറ്റ് നഗരസഭകളും ഉൾനാടൻ പ്രദേശങ്ങളിൽ ഗതാഗത കുരുക്കുള്ള സ്ഥലങ്ങളിലും ബസ് ബേ നിർമ്മിക്കാവുന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അതിവേഗം മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന കോഴിക്കോട് പട്ടണത്തിന്റെ ജനകീയ ആവശ്യങ്ങളും വർധിച്ചു കൊണ്ടിരിക്കുകയാണ്.

മറ്റെല്ലാ നഗരങ്ങളെ പോലെയും ഗതാഗതകുരുക്ക് തന്നെയാണ് കോഴിക്കോടിന്റെയും മുഖ്യപ്രശ്നങ്ങളിലൊന്ന്. ഗതാഗത കുരുക്ക് ഒഴിവാക്കാനും അപകടങ്ങൾ കുറക്കാനും പൊതുജനങ്ങൾ സഹകരിക്കണം. മൊഫ്യൂസല്‍ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പോലീസ് കമ്മീഷണർ എ വി ജോർജ് മുഖ്യാതിഥിയായിരുന്നു.

ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് ബസ്‌ബേ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. മാവൂര്‍ റോഡിലെ ഗതാഗത തടസ്സം ഒഴിവാക്കാന്‍ ബസ്‌ബേ സഹായകമാവും.  നാല് ബസുകൾ ഒര സമയത്ത് നിർത്തുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. മഴവെള്ളം ഒഴിയുന്നതിനുള്ള സംവിധാനവും ഇവിടെയുണ്ട് .

60 മീറ്റർ ഡ്രയിൻ നിർമ്മാണം, ബസ് ബേ നിർമ്മാണം, ബസ് ബേ റൂഫ് നിർമ്മാണം എന്നിവയടക്കം മൊത്തം ചെലവ് 9600000 രൂപയാണ്. ജില്ലാ ടൗൺ പ്ലാനിംഗ് ഓഫീസിൽ നിന്നുമാണ് ബസ് ബേയുടെ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. എഞ്ചിനീയർമാരുടെ നേതൃത്വത്തിലുള്ള മിഡ്കോസ് (മലബാർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫ് എഞ്ചിനീയേർസ് ആണ് ഇതിന്റെ നിർമാണവും ഡിസൈനിംഗും ചെയ്തത്.

ഡെപ്യൂട്ടി മേയർ മീര ദർശക്, കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ വി ബാബുരാജ്, പി സി രാജൻ, അനിതാ രാജൻ, ടി വി ലളിത പ്രഭ, ആശാ ശശാങ്കൻ, എം രാധാകൃഷ്ണൻ മാസ്റ്റർ, കൗൺസിലർമാരായ ജയശ്രീ കീർത്തി,സി അബ്ദുറഹിമാൻ, നമ്പിടി നാരായണൻ, എൻ പി പത്മനാഭൻ, പി കിഷൻ ചന്ദ്, മിഡ് കോസ് ചെയർമാൻ പി.സി അബ്ദുൾ റഷീദ്, കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് ,നഗരാസൂത്രണ സ്ഥിരം സമിതി ചെയർപേഴ്സൻ എം സി അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു. എക്സിക്യുട്ടീവ് എഞ്ചിനീയർ രമേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.