പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സി.ഇ.ഒ) ആയി കെ. അൻവർ സാദത്തിനെ നിയമിച്ച് സർക്കാർ ഉത്തരവായി. അൻവർ സാദത്ത് വൈസ് നേരത്തെ ചെയർമാൻ & എക്‌സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്നു. ചെയർമാൻ & മാനേജിംഗ് ഡയറക്ടർ (സി.എം.ഡി) ആയിരുന്ന പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ ആണ് കൈറ്റിന്റെ പുതിയ ചെയർമാൻ.

സംസ്ഥാനത്തെ 8 മുതൽ 12 വരെ ക്ലാസുകളിലെ 45000 ക്ലാസ് മുറികൾ ഹൈടെക്കാക്കി മാറ്റിയതും 9941 പ്രൈമറി അപ്പർ പ്രൈമറി സ്‌കൂളുകളിൽ ഹൈടെക് ലാബുകൾ സ്ഥാപിക്കുന്നതും കൈറ്റാണ്. ഇതിനു പുറമെ കിഫ്ബി ധനസഹായത്തോടെ സ്‌കൂളുകളിൽ 5 കോടി രൂപയുടെയും 96 സ്‌കൂളുകളിൽ 3 കോടി രൂപയുടെയും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും കൈറ്റിന്റെ മേൽനോട്ടത്തിൽ നടക്കുന്നു.