2020 ജനുവരി ഒന്നുമുതൽ വയനാട് ജില്ലയിൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തും. പ്ലാസ്റ്റിക് നിരോധനം യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ നവംബർ ഒന്നുമുതൽ തുടങ്ങും. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുതലം മുതൽ ജില്ലാതലം വരെ മാസ്സ് കാമ്പയിനുകൾ സംഘടിപ്പിക്കും. വിദ്യാലയങ്ങളിലും പൊതുഇടങ്ങളിലും കലാപരമായ വിവിധ ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്യും. ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പ്ലാസ്റ്റിക് നിരോധനം ജില്ലയിൽ യാഥാർത്ഥ്യമാക്കുക. അയൽ ജില്ലയായ തമിഴ്‌നാട്ടിലെ നീലഗിരിയിൽ നടപ്പാക്കിയ പ്ലാസ്റ്റിക് നിരോധനത്തിനായുള്ള അനുകരണീയ മാതൃകകളും സ്വീകരിക്കും.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പൂർണ്ണമായി നിരോധിക്കും. മറ്റു വിഭാഗത്തിൽപെട്ട പ്ലാസ്റ്റിക്കുകളുടെ ഉപയോഗത്തിനു നിയന്ത്രണമുണ്ടാകും. പ്ലാസ്റ്റികിന് ബദലായി തുണി, കടലാസ് ഉത്പന്നങ്ങളുടെ ഉപയോഗത്തിന് പ്രചാരണം ശക്തമാക്കും. ജില്ലയ്ക്ക് ആവശ്യമായ തുണി, കടലാസ് ക്യാരി ബാഗുകളടക്കം രണ്ടുമാസത്തിനുള്ളിൽ ലഭ്യമാക്കും. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് നിലവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ നിർദ്ദേശങ്ങളുണ്ട്. ഇതുകൂടി പരിഗണിച്ച് ജില്ലാതലത്തിൽ ഉത്തരവിറക്കുമെന്ന് ജില്ലാ കളക്ടർ എ.ആർ അജയകുമാർ പറഞ്ഞു. നിരോധനം ഏർപ്പെടുത്തുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിശദപട്ടിക തയ്യാറാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജില്ലയിലേക്കുള്ള കവാടങ്ങളിലെല്ലാം പ്ലാസ്റ്റിക് നിരോധന സന്ദേശം പകരുന്ന ബോർഡുകൾ സ്ഥാപിക്കും. വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ, പത്ര-മാധ്യമങ്ങൾ എന്നിവയിലൂടെ പൊതുജനങ്ങളിലേക്ക് സന്ദേശമെത്തിക്കും. അയൽ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകും. ജനുവരി ഒന്നുമുതൽ അതിർത്തികളിൽ പരിശോധന ശക്തമാക്കും. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് നിരോധനം കർശനമാക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുഇടങ്ങളിലും പ്ലാസ്റ്റിക് കുപ്പിവെള്ളം ഒഴിവാക്കാൻ കുടിവെള്ള കിയോസുകൾ സ്ഥാപിക്കും. ഡിസംബർ ആദ്യവാരത്തോടെ കുടിവെള്ള കിയോസ് യാഥാർത്ഥ്യമാക്കാനാണ് തീരുമാനം. വന്യജീവി സങ്കേതങ്ങളിൽ പ്ലാസ്റ്റിക് കൊണ്ടുപോകുന്നതിന് നിശ്ചിത ചാർജ്ജീടാക്കി ഡെപോസിറ്റ് സംവിധാനം ഒരുക്കും. ഇവ വനത്തിന് പുറത്തെത്തിയെന്നു ഉറപ്പായാൽ മാത്രമേ ഡെപോസിറ്റ് തിരിച്ചു നൽകുക. കടകളിൽ വിൽക്കുന്ന ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കടകളിൽ തന്നെ ശേഖരിക്കാനുള്ള സംവിധാനവും ഒരുക്കും.

കാമ്പയിന്റെ ഭാഗമായി തന്നെ മാലിന്യശേഖരണവും നടത്തും. നിലവിൽ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ സജ്ജമാക്കിയ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുകയും ആവശ്യമാണെങ്കിൽ പുതിയ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യും. ഓരോ തദ്ദേശ സ്ഥാപനങ്ങളും ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവ് രേഖപ്പെടുത്താനും നിർദ്ദേശിച്ചിട്ടുണ്ട്. വാർഡുതലത്തിൽ മാലിന്യം കുമിഞ്ഞു കൂടുന്ന സ്ഥലങ്ങൾ കണ്ടെത്തി കാമ്പയിൻ ശക്തമാക്കും. ഇതിനായി പഞ്ചായത്തുതലത്തിൽ നോഡൽ ഓഫീസർമാരെ നിയമിക്കുകയും ശുചിത്വമിഷന്റെ നേതൃത്വത്തിൽ പരിശീലനം നൽകുകയും ചെയ്യും.

ആരെയും നിരോധനം അടിച്ചേൽപ്പിക്കില്ല. ആദ്യഘട്ടത്തിൽ സഹകരണത്തോടെയും പിന്നീട് നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. നിലവിലെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗ് അടക്കമുള്ള ശേഖരണം വ്യാപാരസ്ഥാപനങ്ങൾ ഡിസംബറോടെ വിറ്റഴിക്കണം.

കഴിഞ്ഞ രണ്ട് പ്രളയങ്ങളുടെ ഭാഗമായി ജില്ലയിൽ നിന്നും 800 ടെണ്ണോളം ഖരമാലിന്യം നീക്കം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഹരിത കർമ്മസേനയുടെ പ്രവർത്തനവും പ്രളയത്തിനു ശേഷം പൊതുജനങ്ങളിൽ വന്ന മനോഭാവവും പ്ലാസ്റ്റിക് നിരോധനത്തിന് അനുകൂലമായ സാഹചര്യമാണുണ്ടാക്കിയിട്ടുള്ളതെന്നും ജില്ലാ കളക്ടർ പറഞ്ഞു. യോഗത്തിൽ ശുചിത്വമിഷൻ, മാലിന്യനിയന്ത്രണ ബോർഡ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.