വയനാട് ജില്ലയിലെ വില്ലേജ് ഓഫീസുകൾ മുതൽ ജില്ലാ കളക്ടറേറ്റ് വരെയുള്ള സർക്കാർ സംവിധാനങ്ങൾ ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു. ജനുവരി ഒന്നു മുതൽ പുതിയ സംവിധാന പ്രാവർത്തിക്കമാക്കാനാണ് ആലോചന. സംസ്ഥാനതലത്തിൽ തന്നെ ഇത്തരമൊരും സംവിധാനം ആദ്യമായാണ് യാഥാർത്ഥ്യമാകുന്നത്. നടപടിക്രമങ്ങൾ ഓൺലൈനിലൂടെ പൂർത്തിയാക്കി സർക്കാർ സേവനങ്ങൾ വളരെ വേഗത്തിലും ഗുണനിലവാരത്തിലും സാധാരണക്കാരനിലെത്തിക്കുകയാണ് ലക്ഷ്യം.

സംവിധാനത്തിലേക്ക് മാറാനുള്ള അടിസ്ഥാന സൗകര്യമൊരുക്കൽ ഏറെക്കുറെ പൂർത്തിയായി. ഐടി മിഷന്റെ നേതൃത്വത്തിൽ വേഗതകൂടിയ ഫൈബർ ടു ഹോം(എഫ്ടിടിഎച്ച്) ഇന്റർനെറ്റ് കണക്ടിവിറ്റി എല്ലാ ഓഫീസുകളിലും സ്ഥാപിച്ചു. സംസ്ഥാനതലത്തിൽ തന്നെ സർക്കാർ ഓഫീസുകളിൽ നൂറുശതമാനം എഫ്ടിടിഎച്ച് കണക്ഷൻ പൂർത്തിയാക്കിയ ഏക ജില്ല കൂടിയാണ് വയനാട്.

ആദ്യഘട്ടത്തിൽ റവന്യു വകുപ്പുകളിലും രണ്ടാംഘട്ടത്തിൽ ജില്ലാ കളക്ടറേറ്റിലെ മുഴുവൻ ഓഫീസുകളിലും ഇ-ഓഫീസ് പദ്ധതി വ്യാപിപ്പിക്കും. കടലാസ് രഹിത പ്രകൃതി സൗഹൃദ സംവിധാനം ഒരുക്കാൻ കൂടിയാണ് പുതിയ പദ്ധതിയെന്ന് ജില്ലാ കളക്ടർ എ.ആർ അജയകുമാർ പറഞ്ഞു. ഇതോടൊപ്പം ഓഫീസുകളിൽ ഫയലുകൾ കെട്ടിക്കിടക്കുന്ന അവസ്ഥയ്ക്കു പരിഹാരമാകുമെന്നും ഓഫീസുകൾ പൊതുജന സൗഹൃദമാവുമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ഓഫീസുകളിലും പ്രവർത്തനം ഏകോപിപ്പിക്കാൻ ഐടി വിഭാഗവുമായി പരിചയമുള്ളവരെ നോഡൽ ഓഫീസർമാരായും ചുമതലപ്പെടുത്തും. എല്ലാം മാസവും വില്ലേജ് തലത്തിലെ പ്രവർത്തനങ്ങളുടെ റിപോർട്ട് താലൂക്ക് തലത്തിൽ മോണിറ്റർ ചെയ്യാൻ തഹസിൽദാർമാരെ ചുമതലപ്പെടുത്തിയുണ്ട്. പൊതുജനങ്ങൾക്ക് പരാതികളും അപേക്ഷകളും ജില്ലാകളക്ടർക്ക് ഓൺലൈൻ വഴി നേരിട്ടുനൽകാൻ ഇ-ജാഗ്രത എന്ന പേരിൽ മൊബൈൽ അപ്ലിക്കേഷൻ തയ്യാറാക്കാനുള്ള നിർദേശവും ജില്ലാ കളക്ടർ ഐടി മിഷനു നൽകിയിട്ടുണ്ട്.