ശബരിമലയില്‍ മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും വളരെ തൃപ്തികരണമാണെന്ന് ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി ആര്‍ രാമന്‍ പറഞ്ഞു. സന്നിധാനത്തും പരിസരത്തും നിയന്ത്രണങ്ങള്‍ നീക്കിയതോടെ ഭക്തര്‍ക്ക് വളരെ സ്വതന്ത്രമായി കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്നുണ്ട്. അത് അവര്‍ക്ക് സന്തോഷവും സംതൃപ്തിയും പകരുന്നതാണ്. പുതിയ ഭണ്ഡാരം പരിശോധിച്ച് മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെ പരമാവധി വൃത്തിയുള്ളതായി. അന്നദാനം വളരെ കൃത്യതയോടെ നടക്കുന്നുണ്ട്. കൂടാതെ ഭക്തര്‍ക്ക് വിരിവയ്ക്കാനും യഥേഷ്ടം സൗകര്യം ഏര്‍പ്പെടുത്തിയതായി ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വര്‍ധിച്ചുവെന്ന് പറയാനാകില്ല. മറ്റു സംസ്ഥാനങ്ങളില്‍ കാര്യമായ പ്രചാരണം നടത്തിയാല്‍ മാത്രമെ ഇരുമുടിക്കെട്ടില്‍ നിന്ന് പ്ലാസ്റ്റിക് ഒഴിവാക്കാനാകൂ. പാവപ്പെട്ടവര്‍ക്കിടയില്‍ ഇതു സംബന്ധിച്ച് അവബോധം കുറവാണ്. മാത്രമല്ല കടകളില്‍ നിന്ന് ഭൂരിഭാഗം സാധനങ്ങളും പ്ലാസ്റ്റിക് കവറുകളിലാണ് ലഭിക്കുന്നത്. പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രചാരണത്തിന്റെ കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പൂജാ സാധനങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ നല്‍കുന്നത് ഒഴിവാക്കണം.

സോപാനത്ത് മൊബൈലില്‍ വീഡിയോ പകര്‍ത്തുന്നത് പോലീസ് കര്‍ശനമായി വിലക്കണം.  ശ്രീകോവിലിനുള്ളിലെ ദൃശ്യങ്ങള്‍ ഒരു കാരണവശാലും പുറത്ത് വരാന്‍ പാടില്ല. അവിടെ നടക്കുന്നത് ആരാധനയാണ് ടൂറിസമല്ല. ഇക്കാര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.
വലിയ നടപ്പന്തലില്‍ സ്റ്റേജിനടുത്ത് തിരുമുറ്റത്തേക്ക് കയറുന്ന ഭാഗത്ത് ഭക്തര്‍ക്ക് ഭീഷണിയായിരുന്ന കോണ്‍ക്രീറ്റ് കമ്പികള്‍ ഓംബുഡ്‌സ്മാന്റെ നിര്‍ദേശപ്രകാരം മുറിച്ചു മാറ്റി. പാണ്ടിത്താവളത്ത് നിരന്ന് കിടക്കുന്ന ആണിയുള്ള വാര്‍ക്കപ്പലകകളും അന്നദാന മണ്ഡപത്തില്‍ നിന്നും പുറത്തേക്ക് അയ്യപ്പന്‍മാര്‍ ഇറങ്ങുന്ന വഴിയില്‍ ഇളകി നില്‍ക്കുന്ന കമ്പി നീക്കം ചെയ്യാനും അദ്ദേഹം നിര്‍ദേശിച്ചു. ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ചെയര്‍മാന്‍  ജസ്റ്റിസ് സിരിജഗനും ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ എത്തിയിരുന്നു.