കേരളത്തെ കേരളമാക്കി നിലനിര്‍ത്തുന്ന പൊതുവിദ്യാഭ്യാസ യജ്ഞത്തെ പോറലേല്‍ക്കാതെ കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് ശ്രമിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. പയ്യോളി ജി.വി.എച്ച്.എസ്.എസില്‍ പുതിയ കെട്ടിടത്തിനുള്ള ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ ഭാവി തലമുറക്ക് കൂടിയാണ്. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള 141 വിദ്യാലയങ്ങളെയാണ് മികവിന്റെ കേന്ദങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്. ആറ് മാസത്തിനുള്ളില്‍ ഇവയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാവും.

വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന വിദ്യാലയങ്ങള്‍ ഉള്‍പ്പടെ മാറ്റിയെടുത്തു കൊണ്ടിരിക്കുകയാണ്. 14000 പൊതു വിദ്യാലയങ്ങളാണ് കേരളത്തിലുള്ളത്. ഇവ ഒറ്റയടിക്ക് മാറ്റിയെടുക്കുക എന്നത് പ്രാവര്‍ത്തികമല്ല. ഇതില്‍ ആയിരത്തോളം വിദ്യാലയങ്ങള്‍ മാറ്റത്തിന്റെ പാതയിലാണ്. സ്ഥല പരിമിതിയില്‍ നിന്നു കൊണ്ട് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ കാലതാമസം ഉണ്ടാവുന്നുണ്ടെന്നും എല്ലാവരും അത് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിഎച്ച്എസ്ഇ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം, ഒപ്പം പദ്ധതിയുടെ ഓര്‍മശില്‍പം അനാവരണം, സ്‌കൂള്‍ വികസന നിധിയിലേക്കുള്ള പ്രവാസി കൂട്ടായ്മയുടെ സാമ്പത്തിക സഹായം ഏറ്റുവാങ്ങല്‍ എന്നിവ ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. കെ ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കിഫ്ബി പദ്ധതിപ്രകാരം മൂന്ന് കോടി 40 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ബഹുനില കെട്ടിടം നിര്‍മ്മിക്കുന്നത്. സ്‌കൂളിലെ മുന്‍ അധ്യാപകനും സാംസ്‌കാരിക നായകനുമായ എം കുട്ടികൃഷ്ണന്‍ മാസ്റ്ററുടെ ഫോട്ടോ അനാച്ഛാദനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു. വിഎച്ച്എസ്ഇ രജതജൂബിലിയുടെ ലോഗോ ജില്ലാ പഞ്ചായത്ത് അംഗം എം.പി അജിത, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രേമ ബാലകൃഷ്ണല്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ ചെറുകുറ്റി, പഞ്ചായത്ത് അംഗം വിജില മഹേഷ്, വടകര വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ മനോഹര്‍ ജവഹര്‍, എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ കെ പ്രദീപന്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ എം.എം റോസ, വിദ്യാലയ വികസനസമിതി ചെയര്‍മാന്‍ ഹനീഫ മാസ്റ്റര്‍, പിടിഎ പ്രസിഡന്റ് ബിജു കളത്തില്‍, എംപിടിഎ പ്രസിഡന്റ് കെ.വി സുഷ, എസ്എംസി ചെയര്‍മാന്‍ സി.എം മനോജ്, പൂര്‍വവിദ്യാര്‍ത്ഥി സംഘടന ചെയര്‍മാന്‍ ടി ഖാലിദ്, എസ്പിജി ചെയര്‍മാന്‍ എം.ആര്‍ ബിജു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.