കാസര്‍കോട് നടന്ന അറുപതാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും 951 പോയിന്റു നേടി പാലക്കാട് ജില്ല കലാകിരീടം ചൂടി. 949 പോയിന്റു വീതം നേടി കണ്ണൂരും കോഴിക്കോടുമാണ് രണ്ടാംസ്ഥാനം പങ്കിട്ടത്.ആതിഥേയരായ കാസര്‍കോട് ജില്ല 875 പോയിന്റുമായി ഒമ്പതാം സ്ഥാനം നേടി.
ഫോട്ടോ സഹിതംഅടുത്ത കൊല്ലം കൊല്ലത്ത്

അറുപത്തിയൊന്നാം  സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം ജില്ല ആഥിതേയത്വം വഹിക്കും.ഇത് നാലാം തവണയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം വേദിയാകുന്നത്. പതിനൊന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പെ 2008 ലെ കലോത്സവത്തിനാണ് അവസാനമായി കൊല്ലം ആതിഥേയത്വം വഹിച്ചത്. അതിന് മുന്‍പ് 1999 ലും 1988 ലും സ്‌കൂള്‍ കലോത്സവം കൊല്ലത്തിന്റെ മണ്ണില്‍ നടന്നിരുന്നത്.കാസര്‍കോട് നടന്ന കേരള സ്‌കൂള്‍ കലോത്സവം ജനകീയ ഉത്സവമായി മാറി- വിദ്യാഭ്യാസ മന്ത്രി

ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ കേരള സ്‌കൂള്‍ കലോത്സവം കാസര്‍കോടെത്തിയപ്പോള്‍ ജനകീയ ഉത്സവമായി മാറിയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് പറഞ്ഞു. കാഞ്ഞങ്ങാട് നടന്ന അറുപതാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ്മയുടെ നല്ല സന്ദേശം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച കാഞ്ഞങ്ങാട് നടന്ന കലോത്സവം ഈ വര്‍ഷം ജനകീയ കലോത്സവമായി മാറിയതുപോലെ അടുത്ത വര്‍ഷം ഗ്രാമീണ ഉത്സവമായി മാറ്റുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ സ്വപ്നം.പൊതുവിദ്യാഭ്യാസ യജ്ഞം എല്ലാ മേഖലയിലും ജനകീയത കൈവരിക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കാഞ്ഞങ്ങാട് നടന്ന കലോത്സവത്തില്‍ കണ്ടതെന്നും, പാഠപുസ്തകത്തിലെ അറിവുകള്‍ക്കപ്പുറം പ്രകൃതിയുമായി മനുഷ്യജീവിതങ്ങളുമായി ഇഴചേര്‍ന്നു വേണം വിദ്യാഭ്യാസം നടക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ശാസ്ത്രോത്സവവും ഗണിതോത്സവവും,കലോത്സവവുമൊക്കെ കഴിഞ്ഞ്  മാര്‍ച്ച് വരെയുള്ള ഇനിയുള്ള കാലം കുട്ടികള്‍ പഠനോത്സവത്തിലേക്ക് കടക്കുകയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
വിവിധ മത്സരങ്ങള്‍ക്കായി കാസര്‍കോടെയ്ക്ക് കടന്നുവന്നവരെ വീടുകളിലേക്ക് സ്വീകരിച്ച് അവര്‍ക്ക് ആവശ്യമായതെല്ലാം ഒരുക്കി നല്‍കിയ കാഞ്ഞങ്ങാടിലെ നല്ലവരായ ജനങ്ങള്‍ ലോകത്തിനുമുന്നിലെ വലിയൊരു പാഠപുസ്തകമാണ്. സംസ്‌കാരത്തിന്റെ കൂടിച്ചേരലും കൈമാറ്റവുമാണ് ഈ കലോത്സവത്തിലൂടെ  നടന്നതെന്നും മന്ത്രി പറഞ്ഞു.