ശബരിമല: മണ്ഡല-മകര വിളക്ക് മഹോത്സവത്തിന് ശേഷം ശബരിമല നടയടച്ച ശനിയാഴ്ച സ്വാമി അയ്യപ്പന്റെ പൂങ്കാവനത്തിൽ അവസാനഘട്ട ശുചീകരണവും നടത്തി വിശുദ്ധിസേന മലയിറങ്ങി. ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ (എസ്.എസ്.എസ്) കീഴിലാണ് തമിഴ്‌നാട്ടുകാരായ എണ്ണൂറോളം അയ്യപ്പ ഭക്തർ വിശുദ്ധി സേനാംഗങ്ങളായി ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും പന്തളത്തും കുളനടയിലും ആത്മാർപ്പണം നടത്തുന്നത്. 24 വർഷം തുടർച്ചയായി വിശുദ്ധി സേനാംഗങ്ങളായി പ്രവർത്തിച്ചവരെ പത്തനംതിട്ട ജില്ലാ ഭരണകൂടം വെള്ളിയാഴ്ച പമ്പയിൽ നടന്ന ചടങ്ങിൽ ആദരിച്ചു.
ഈ വർഷം സന്നിധാനത്ത് 300 പേരും പമ്പയിൽ 315 പേരും നിലയ്ക്കലിൽ 150 പേരും പന്തളത്ത് 25 പേരും കുളനടയിൽ 10 പേരുമാണ് സേവനം നടത്തിയത്. പമ്പ, സന്നിധാനം പ്രദേശങ്ങൾ 27 മേഖലകളായി തിരിച്ച് 10 മുതൽ 40 വരെയുള്ള വിശുദ്ധി സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. അപ്പാച്ചിമേട്-മരക്കൂട്ടം, മരക്കൂട്ടം-സബ്‌വേ, മരക്കൂട്ടം-ശരംകുത്തി, മരക്കൂട്ടം-ചരൽമേട്, നടപ്പന്തൽ, പതിനെട്ടാംപടിക്ക് താഴെ, ഭസ്മക്കുളം, പാണ്ടിത്താവളം, മാലിന്യ സംസ്‌കരണ പ്ലാൻറ്-ബെയ്‌ലി പാലം എന്നീ ഒമ്പത് മേഖലകളാക്കി സന്നിധാനത്തെ തിരിച്ചായിരുന്നു പ്രവർത്തനം. നടപ്പന്തൽ, പതിനെട്ടാംപടിക്ക് താഴെ, ഭസ്മക്കുളം, പാണ്ടിത്താവളം എന്നിവിടങ്ങളിൽ മുഴുവൻ സമയവും ബാക്കിയിടങ്ങളിൽ രാവിലെ ആറ് മുതൽ വൈകീട്ട് ആറ് മണി വരെയുമായിരുന്നു പ്രവർത്തനം.
മാലിന്യം തൂത്തുവാരി ട്രാക്ടർ പാതയിൽ വെച്ചിരിക്കുന്ന ചവറ്റു കുട്ടയിൽ നിക്ഷേപിക്കുകയാണ് ഇവർ ചെയ്യുന്നത്. ഇത് ജൈവ മാലിന്യം, പ്ലാസ്റ്റിക് എന്നിങ്ങനെ വേർതിരിക്കുന്നു. ഭക്ഷണവശിഷ്ടം കുഴിച്ചിടുകയും പ്ലാസ്റ്റിക് ഒഴികെയുള്ളവ പാണ്ടിത്താവളത്ത് സ്ഥാപിച്ച ഇൻസിനറേറ്ററിൽ കത്തിക്കുകയും ചെയ്യുന്നു. ഓേരാ മേഖലയിലെ സംഘത്തിനും തലവനും ജില്ലാ കലക്ടർ നിയമിച്ച സൂപ്പർവൈസറുമുണ്ട്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറോ വില്ലേജ് ഓഫീസറോ ആണ് സൂപ്പർ വൈസറായി പ്രവർത്തിക്കുന്നതെന്ന് സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് സന്തോഷ് പറഞ്ഞു. ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ കീഴിൽ എല്ലാ ദിവസവും അവലോകനവും നടത്തിയിരുന്നു.
പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിനകത്തെ കാനനക്ഷേത്രമായ ശബരിമലയുടെ വിശുദ്ധി കാത്തുസൂക്ഷിക്കാൻ പത്തനംതിട്ട ജില്ലാ കളക്ടർ ചെയർമാനും ജില്ലാ പോലീസ് മേധാവി വൈസ്ചെയർമാനും അടൂർ ആർ.ഡി.ഒ മെമ്പർ സെക്രട്ടറിയുമായി 1995ലാണ് എസ്.എസ്.എസ് രൂപീകരിച്ചത്. മണ്ഡല-മകരവിളക്ക് ഉത്സവകാലയളവിൽ ശബരിമല സന്നിധാനവും പമ്പയും ശുചിയായി സൂക്ഷിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെയും സാമൂഹിക ശുചിത്വത്തിന്റെയും പ്രാധാന്യം തീർഥാടകരിലെത്തിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. സൊസൈറ്റിയുടെ ശുചീകരണ പ്രവർത്തകരെ വിശുദ്ധി സേനാംഗങ്ങൾ എന്ന് വിളിച്ചു വന്നു.
ആദ്യ വർഷം 125 വിശുദ്ധി സേനാംഗങ്ങളാണ് എത്തിയതെങ്കിൽ കഴിഞ്ഞ മൂന്ന് വർഷമായി 800 പേരുണ്ട്. തമിഴ്നാട്ടിലെ സേലം, മധുര എന്നീ സ്ഥലങ്ങളിൽ നിന്ന് അയ്യപ്പ സേവാസംഘം തമിഴ്നാട് ഘടകത്തിന്റെ ചുമതലയിലാണ് വിശുദ്ധി സേനാംഗങ്ങൾ എത്തുന്നത്. സർക്കാർ ഗ്രാൻറ്, ദേവസ്വം ബോർഡിൽ നിന്നുള്ള ഗ്രാൻറ്, വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള സംഭാവനകൾ എന്നിവ ഉപയോഗിച്ചാണ് എസ്.എസ്.എസിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ തുക കണ്ടെത്തുന്നത്. വിശുദ്ധി സേനാംഗങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ശുചീകരണത്തിന് പുറമേ മിഷൻ ഗ്രീൻ ശബരിമലയുടെ ഭാഗമായി വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലുള്ള ശുചീകരണങ്ങളും കുറെ വർഷങ്ങളായി ശബരിമലയിൽ നടന്നുവരുന്നു.
വിശുദ്ധി സേനാംഗങ്ങളുടെ ഓണറേറിയം ബാങ്ക് വഴിയാണ് വിതരണം ചെയ്യുന്നത്. സേനാംഗങ്ങൾക്കുള്ള യൂണിഫോം ഉൾപ്പെടെയുള്ള കാര്യങ്ങൾ സാനിറ്റേഷൻ സൊസൈറ്റിയാണ് നൽകുന്നത്. താമസം, ഭക്ഷണം എന്നിവ ദേവസ്വം ബോർഡ് നൽകുന്നു. അയ്യപ്പസേവനം വ്രതനിഷ്ഠപോലെ ഏറ്റെടുത്ത് മാലയിട്ടാണ് ഇവരെത്തുന്നത്. ഇവരിൽ ബിരുദധാരികളും പഞ്ചായത്ത് അംഗങ്ങളും അടക്കമുണ്ട്.
