കാക്കനാട്: വ്യവസായാധിഷ്ഠിത കേരളം വളർത്തിയെടുക്കലാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ അഭിപ്രായപ്പെട്ടു. സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ആരംഭിച്ച ടെക് നോസിറ്റിയുടെ ഉദ്ഘാടനം കളമശ്ശേരി എച്ച്.എം.ടി. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വ്യവസായങ്ങൾക്കാവശ്യമായ മുഴുവൻ സൗകര്യങ്ങളും ഒരുക്കുന്നതിൽ സർക്കാർ പ്രതിഞ്ജാബദ്ധമാണ്.

മനുഷ്യവളർച്ചയെ സഹായിക്കുന്ന തരത്തിൽ ഇവയെ രൂപപ്പെടുത്തിയെടുക്കലാണ് സർക്കാരിന്റെ ലക്ഷ്യം. തൊഴിലിനൊപ്പം തന്നെ തൊഴിൽദാതാക്കളാകുക എന്ന ലക്ഷ്യത്തോടെയാണ് വ്യവസായ വകുപ്പ് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നത്. ഇത് വഴി പുതിയ വ്യവസായങ്ങൾ വളർന്ന് വരാൻ കാരണമാകും. ഈ സർക്കാർ വന്നതിന് ശേഷം പുതുതായി 2278 സ്റ്റാർട്ടപ്പുകളാണ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ സാമ്പത്തീക വർഷം ഈ മേഖലയിൽ 400 കോടിയുടെ നിക്ഷേപമുണ്ടായി. മനുഷ്യന്റെ ബുദ്ധിപരമായ കഴിവിലൂടെ പുതിയ മേഖല വികസിപ്പിക്കുന്നതിന്നും തൊഴിലവസരങ്ങൾ വർധിക്കുന്നതിനും ഇത് കാരണമാകുന്നതായും മന്ത്രി പറഞ്ഞു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ഖാലിദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വി.കെ.സി. മമ്മദ് കോയ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.

ചടങ്ങിൽ ജോൺ ഫെർണാണ്ടസ് എം.എൽ.എ, ടെക്നോപാർക്ക് മുൻ സി.എഫ്.ഒ ഡോ.കെ.സി.ചന്ദ്രശേഖർ , വൈസ് ചെയർമാൻ എൻ.റ്റി. ബൈജു, നഗരസഭാ കൗൺസിലർ സിന്ധു ഹരീഷ്, അസോസിയേഷൻ ഭാരവാഹികളായ പി.ഡി.ജോർജ്, കെ.പി.രാമചന്ദ്രൻ, ദാമോദർ അവന്നൂർ, സി.ചന്ദ്രമോഹനൻ, ഫ്രാൻസ്.സി.മുണ്ടാടൻ, ജോസഫ് പൈകട , ഫിലിപ്പ് എ.മുളക്കൽ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ബിജു.പി.അബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എ.നിസാറുദ്ദീൻ സ്വാഗതവും കെ.എ.ജോസഫ് നന്ദിയും പറഞ്ഞു. സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെ നേതൃത്വത്തിലാണ് വിവര സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പ് പദ്ധതിയായ ടെക്നോ സിറ്റി ആരംഭിക്കുന്നത്. എച്ച്.എം.ടി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ 3000 ചതുരശ്രയടിയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. പിറവം ടെക്നോ ലോഡ്ജുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഇവിടെ 14 ക്യാബിനുകളിലായി ഒരേ സമയം 100 സംരംഭകർക്ക് ജോലി ചെയ്യാനുള്ള സൗകര്യവുമുണ്ട്.