സംസ്ഥാനത്ത് 221 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കും

പൊതു ജനങ്ങളുടെ ദൈന്യംദിന ജീവിതത്തില്‍ ഏറെ പങ്കുവഹിക്കുന്ന വില്ലേജ് ഓഫീസുകളുടെ സേവന-അടിസ്ഥാന – സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് റവന്യൂ – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. മണ്ണാര്‍ക്കാട് താലൂക്കിലെ കാരാകുറുശ്ശി വില്ലേജ് ഓഫീസിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 221 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ക്കുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എണ്ണൂറിലധികം വില്ലേജ് ഓഫീസുകളുടെ അറ്റകുറ്റപ്പണികള്‍, കുടിവെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍, ആവശ്യമായ കൂടുതല്‍ മുറികള്‍ എന്നിവ സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്ത് എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളുടെ പ്രാഥമിക വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 113 കോടി അനുവദിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി പൊസഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. സേവനങ്ങള്‍ക്ക് അര്‍ഹതയുള്ളവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക കൂടിയാണ് സര്‍ക്കാര്‍ ലക്ഷ്യം. വില്ലേജ് ഓഫീസ് പരിസരത്ത് ജീവനക്കാര്‍ക്ക് വാടകയ്ക്ക് താമസിക്കാന്‍ സൗകര്യം ലഭിക്കാത്ത കേന്ദ്രങ്ങള്‍ കണ്ടെത്തി മുന്‍ഗണന നല്‍കി കോട്ടേഴ്‌സ് നിര്‍മിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ.വി വിജയദാസ് എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ കാസിം, ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രീത, ടി. രാമചന്ദ്രന്‍, ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍,  വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു