ഭരണഘടനയിലെ മതനിരപേക്ഷ മൂല്യങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തും വലിയ വെല്ലുവിളി നേരിടുകയാണെന്ന് സാംസ്കാരിക നിയമ വകുപ്പ് മന്ത്രി എ.കെ.ബാലൻ പറഞ്ഞു.  വിദ്യാഭ്യാസ വകുപ്പും സാക്ഷരത മിഷനും സംയുക്തമായി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച ഭരണഘടനാസാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  പൊതുജനങ്ങളിൽ ഭരണഘടനയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിൽ സാക്ഷരത മിഷൻ വലിയ ഇടപെടലാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.  ഭരണഘടന മതനിരപേക്ഷതയ്ക്കും ബഹുസ്വരതയ്ക്കും ഊന്നൽ നൽകുന്നതാണെന്നും അവയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരതാമിഷന്റെ സാമൂഹ്യസാക്ഷരത പരിപാടികളുടെ ഭാഗമായാണ് ഭരണഘടനാസാക്ഷരത പരിപാടി സംഘടിപ്പിച്ചത്.
സാക്ഷരത മിഷൻ ഡയറക്ടർ പി.എസ്.ശ്രീകല അധ്യക്ഷത വഹിച്ച
സമ്മേളനത്തിൽ അസിസ്റ്റന്റ് ഡയറക്ടർ കെ.അയ്യപ്പൻ നായർ സ്വാഗതം  പറഞ്ഞു.
 ഇന്ത്യൻ റിപ്പബ്ലിക്ക് എന്ന ആശയത്തെയും നമ്മുടെ ഭരണഘടനയെയും സംബന്ധിക്കുന്ന അവബോധ രൂപീകരണമാണ് ഭരണഘടനാസാക്ഷരതാപരിപാടിയുടെ ലക്ഷ്യമായി സാക്ഷരതാമിഷൻ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി  ജനുവരി 25 ന് സംസ്ഥാനത്ത് 5,000 കേന്ദ്രങ്ങളിൽ അഞ്ച്ലക്ഷം പേർ ഭരണഘടനയുടെ ആമുഖം വായിച്ച പരിപാടി സംഘടിപ്പിച്ചു. അതോടൊപ്പം ‘ഇന്ത്യ എന്ന റിപ്പബ്ലിക്ക്’ എന്ന ആശയത്തെ ആസ്പദമാക്കി പ്രദർശനവും പ്രഭാഷണപരമ്പരയും ഗവ.വിമൻസ് കോളേജ് ചരിത്രവിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു. സമാപനസമ്മേളനത്തിന് മുന്നോടിയായി സാക്ഷരതാമിഷൻ പഠിതാക്കളും പ്രവർത്തകരും പങ്കെടുത്ത ജാഥ എസ്.എം.വി സ്ക്കൂളിൽ നിന്നും ആരംഭിച്ച് ഗാന്ധിപാർക്കിൽ സമാപിച്ചു.