പുരസ്‌കാര നിറവിൽ അഴീക്കോട് ഉഷസ്സ് അയൽക്കൂട്ടം

തൃശ്ശൂർ: ‘ഒത്തൊരുമിച്ചാൽ മലയും പോരും’ എന്ന ചൊല്ല് അന്വർത്ഥമാക്കി മികച്ച കുടുംബശ്രീയ്ക്കുള്ള ദേശീയ പുരസ്‌കാരം ജില്ലയിലെത്തിച്ചിരിക്കുകയാണ് അഴീക്കോട് ഉഷസ്സ് അയൽക്കൂട്ടം. നല്ല രീതിയിൽ പ്രവർത്തിക്കുന്ന അയൽക്കൂട്ടങ്ങളെ കണ്ടെത്താൻ നടത്തിയ തെരഞ്ഞെടുപ്പിലാണ് തൃശൂർ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ഉഷസ്സ് വിജയം കണ്ടത്.

ചിട്ടയായ പ്രവർത്തനവും പരിശ്രമവുമൊന്നിച്ചാൽ വിജയം തേടിയെത്തുമെന്ന് തെളിയിക്കുകയാണ് ഇവർ. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം 34 അയൽക്കൂട്ടങ്ങളെ തെരഞ്ഞെടുത്തതിൽ കേരളത്തിൽ നിന്നുള്ള രണ്ട് യൂണിറ്റുകളിലൊന്നാണ് ഉഷസ്സ്. മറ്റൊന്ന് കോട്ടയം ജില്ലയിലാണ്. 20 അംഗങ്ങളുമായി 2003ലാണ് കുടുംബശ്രീ യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത്. ഓരോരുത്തരും ലോണെടുത്ത് ആരംഭിച്ച കുഞ്ഞുകുഞ്ഞു സംരംഭങ്ങളിലൂടെയാണ് തുടക്കം.

അയൽക്കൂട്ട യോഗം ചേരാൻ ഒരിടം എന്ന നിലയിലാണ് സ്വന്തമായി ഒരു കെട്ടിടം എന്ന ആശയം യൂണിറ്റിന്റെ അമരക്കാരിയും തൃശൂർ കെ എസ് എഫ് ഇ യിലെ ജീവനക്കാരിയുമായ അംബുജം മുന്നോട്ടുവെച്ചത്. അതിനായി ലിങ്കേജ് ലോൺ വഴി ആദ്യം മൂന്ന് സെന്റ് സ്ഥലം സ്വന്തമാക്കി. പിന്നീട് ലാഭം ഒന്നും എടുക്കാതെ സ്വരുക്കൂട്ടിയ പൈസ ഉപയോഗിച്ച് കെട്ടിടവും നിർമിച്ചു.

അങ്ങനെ എറിയാട് പഞ്ചായത്തിൽ സ്വന്തമായി കെട്ടിടമുള്ള കുടുംബശ്രീ യൂണിറ്റായി മാറി. പത്തിരി നിർമ്മാണത്തിൽ തുടങ്ങിയ പ്രവർത്തനം ഇന്ന് സ്വന്തമായൊരു കാറ്ററിംഗ് യൂണിറ്റിൽ എത്തി നിൽക്കുന്നു. പതിയെ പലചരക്ക് കച്ചവടവും കോഴി വളർത്തലും ഏറ്റെടുത്തു. കാറ്ററിംഗ് യൂണിറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.

ഇതിനിടെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ‘ഉണർവ്’ എന്ന പേരിൽ അയൽക്കൂട്ട അംഗങ്ങൾ തന്നെ അഭിനയിച്ച ഒരു ആൽബവും ജില്ലാ മിഷന്റെ കീഴിൽ നിർമ്മിച്ചു. അംഗങ്ങളുടെ നിശ്ചയദാർഢ്യത്തിൽ പുത്തൻ സംരംഭങ്ങൾ ഇനിയും ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ് ഉഷസ്സ് അംഗങ്ങൾ.

ഇന്ത്യയിലെ മികച്ച അയൽക്കൂട്ടത്തിനുള്ള ദേശീയ ഗ്രാമ വികസന മന്ത്രാലയത്തിന്റെ പുരസ്‌കാരം ദേശീയ വനിതാ ദിനമായ മാർച്ച് ഏഴിന് ഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ സമ്മാനിക്കും.