മലപ്പുറം വേങ്ങരയില്‍ ഷാര്‍ജ മോഡല്‍ ഇന്‍റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്‍റര്‍ വരുന്നു. ഇന്‍കലിനു കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്‍റര്‍ സ്ഥാപിക്കുക. ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനുമുള്ള സൗകര്യങ്ങള്‍ പ്രത്യേകമായി ഉണ്ടാകും. ഇന്‍കലിന്‍റെ വ്യവസായ പാര്‍ക്കിനോടനുബന്ധിച്ചാകും ഇത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മോട്ടോര്‍ വാഹന വകുപ്പിനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിംഗ് ആന്‍റ് റിസര്‍ച്ചിനായിരിക്കും (ഐഡിടിആര്‍) നടത്തിപ്പ് ചുമതല.

ഷാര്‍ജ സർക്കാരിന്റെ മുന്നിൽ കേരളം ഉന്നയിച്ച നിർദേശങ്ങളിൽ ഒന്നായിരുന്നു ഡ്രൈവിംഗ് ട്രെയിനിംഗ് സെന്‍റര്‍. ഇവിടെ ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയെടുക്കാനാകുമെന്നതാണ് പ്രത്യേകത. ഇന്‍റര്‍നാഷഷല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇതുവഴി ലഭിക്കും. ഷര്‍ജയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി ആവശ്യമായി മേല്‍നോട്ടം വഹിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഉടന്‍ ഒപ്പിടും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.

മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, എ.കെ. ശശീന്ദ്രന്‍, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ. സിങ്ങ്, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍. ശ്രീലേഖ തുടങ്ങിയവര്‍ പങ്കെടുത്തു.