തൃശ്ശൂർ: മഴക്കാലത്ത് അരക്കൊപ്പം വെള്ളത്തിൽ നീന്തി മറുകരയെത്തിയവരുടെ ദുരിതത്തിന് അറുതി. ശ്രീനാരായണപുരത്തെ വെഴവന പ്രദേശവാസികൾക്കാണ് സുരക്ഷിതമായ റോഡ് എന്ന സ്വപ്നം സാധ്യമായത്. വർഷക്കാലത്ത് നിറഞ്ഞ് കവിഞ്ഞൊഴുകിയിരുന്ന തോടിന്റെ അരികിലൂടെ ഒരു നടവഴിമാത്രമായിരുന്നു പരിസരവാസികൾക്ക് സഞ്ചരിക്കാൻ ഏക ആശ്രയം. കൊച്ചു കുട്ടികളോട് കൂടിയുള്ള യാത്ര പലപ്പോഴും അപകടം ക്ഷണിച്ച് വരുത്താറുമുണ്ട്.

ഈ ദുരവസ്ഥ നേരിട്ട് ബോധ്യപ്പെട്ട എം എൽ എ ഇ ടി ടൈസൺ മാസ്റ്റർ തന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 42.15 ലക്ഷം റോഡ് നിർമ്മാണത്തിനായി അനുവദിക്കുകയായിരുന്നു. തോടിന്റെ ഇരുവശവും കോൺക്രീറ്റ് ഭിത്തി നിർമ്മിച്ച് കട്ടിയുള്ള സ്ലാബ് വാർത്താണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. എം എൽ എ ഇ ടി ടൈസൺ മാസ്റ്റർ റോഡ് ഉദ്ഘാടനം ചെയ്തു. എസ് എൻ പുരം പഞ്ചായത്ത് പ്രസിഡന്റ് സൗദ നാസർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ജിഷ നിധീഷ്, സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.