തിരുവനന്തപുരം: ലൈഫ് പദ്ധതിയിലൂടെ 553 പേർക്ക് വീടു നിർമിച്ചുനൽകിയ ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയുടെ പ്രവർത്തനം മാതൃകാപരമെന്ന് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഗവ. സിദ്ധ ആശുപത്രിയുടെ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനവും ലൈഫ് ഭവനപദ്ധതിയുടെ നാലാംഘട്ട താക്കോൽ വിതരണവും കുഴിമുക്ക് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ജനോപകരാപ്രദമായ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്ന ആറ്റിങ്ങൽ നഗരസഭ കേരളത്തിലെ മറ്റുള്ള നഗരസഭകൾക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ലൈഫ് ഭവനപദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഭാഗമായി 50 പേർക്ക് മന്ത്രി താക്കോൽ വിതരണം ചെയ്തു.

ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അടൂർ പ്രകാശ് എം.പി മുഖ്യ പ്രഭാഷണം നടത്തി. എല്ലാ പട്ടികജാതി കുടുംബങ്ങൾക്കും സ്വന്തമായി ഭൂമി നൽകിയ രാജ്യത്തെ ആദ്യ നഗരസഭയാണ് ആറ്റിങ്ങലെന്നും അടുത്ത വർഷത്തോടെ പൊതുവിഭാഗത്തിൽ അർഹതപ്പെട്ട എല്ലാവർക്കും ഭൂമിയും വീടും നൽകുമെന്നും ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ് പറഞ്ഞു. വൈസ് ചെയർപേഴ്‌സൺ ആർ.എസ് രേഖ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, കിളിമാനൂർ സഹകരണ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ആർ. രാമു എന്നിവർ സംബന്ധിച്ചു.