ആലപ്പുഴ : ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം നാല് ഹാർബറുകളുടെ നിർമാണം പൂർത്തീകരിച്ചെന്ന് ഫിഷറീസ് –ഹർബർ എഞ്ചിനീയറിങ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. അർത്തുങ്കൽ ഫിഷിങ് ഹാർബറിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ഹാർബറുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ചെല്ലാനം ഹാർബർ ഈ വർഷം കമ്മീഷൻ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അർത്തുങ്കൽ ഹാർബർ രണ്ട് വർഷം കൊണ്ട് കമ്മീഷൻ ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ജില്ലയിൽ 315 റോഡുകൾക്കായി 108 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ചേർത്തല നിയോജകമണ്ഡലത്തിൽ മാത്രം 40 റോഡുകൾക്കായി 11.36 കോടിയും അനുവദിച്ചിട്ടുണ്ട്. കൂട്ടായ പ്രവർത്തനത്തോടെ സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
രണ്ട് പുലിമുട്ടുകളുടെ നിര്‍മ്മാണത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. 49.39 കോടി രൂപയാണ് ആദ്യ രണ്ട് ഘട്ടങ്ങള്‍ക്കായി അനുവദിച്ചത്. ഇതില്‍ 26.22 കോടി രണ്ടാം ഘട്ടത്തില്‍ ചെലവാക്കും. മൂന്നാം ഘട്ടമായി വാര്‍ഫ്, ലേല ഹാള്‍, അപ്രോച്ച് റോഡ് തുടങ്ങിയവ നിര്‍മ്മിക്കാന്‍ 121 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിന്റെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. തെക്കേ പുലിമുട്ട് 595മീറ്ററായി നീട്ടുന്നതാണ് രണ്ടാം ഘട്ടം.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ അധ്യക്ഷത വഹിച്ചു.
അർത്തുങ്കൽ ഹാർബർ കമ്മീഷൻ ചെയ്യുന്നതോടെ പ്രദേശവാസികളുടെ ദീർനാളായുള്ള സ്വപ്നമാണ് പൂവണിയുന്നത്. വി.എസ് സർക്കാരിൻറെ കാലത്താണ് പദ്ധതിക്ക് തുടക്കമിട്ടതെന്നും മന്ത്രി പറഞ്ഞു.
എ.എം. ആരിഫ് എം പി മുഖ്യാതിഥിയായി. മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധു, ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ആന്റണി, ജില്ലാ പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയിംസ് ചിങ്കുതറ, വാർഡ് അംഗം ഹെർബിൻ പീറ്റർ, റവ.ഫാ. ക്രിസ്റ്റഫർ അർത്ഥശ്ശേരി, ചീഫ് എഞ്ചിനീയർ പി കെ അനിൽകുമാർ, ജോമോൻ കെ ജോർജ്, ലിൻഡ ഇ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.