ദാരിദ്ര്യത്തില്‍ നിന്നും പിന്നാക്ക അവസ്ഥയില്‍ നിന്നുമുള്ള മോചനം ലാവ ലക്ഷ്യമിട്ട് സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്‍ പിന്നാക്ക – മത ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ രജത ജൂബിലി സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക -ന്യൂനപക്ഷ ക്ഷേമം ഉറപ്പുവരുത്തി പ്രവര്‍ത്തിക്കുക എന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. ഇത് രാജ്യത്തെ നിയമമായി മാറുന്നതില്‍ ശ്രീനാരായണ ഗുരു, അയ്യങ്കാളി തുടങ്ങി മഹാന്മാരുടെ പ്രവര്‍ത്തനം പ്രധാന കാരണമാണ്.

പിന്നാക്ക വിഭാഗക്കാര്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കി അവരെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ മികച്ചതാണ്. കോര്‍പ്പറേഷന്‍ നല്‍കിയ 3700 കോടിരൂപ വായ്പയില്‍ 80 ശതമാനവും പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആണ്. ഈ വായ്പ അര്‍ഹര്‍ക്കായി വിതരണം ചെയ്യുന്നതില്‍ കോര്‍പ്പറേഷന്റെ ജാഗ്രതയാണ് പ്രകടമാക്കുന്നത്.

സ്ത്രീ ശാക്തീകരണം സമൂഹത്തിന്റെ പുരോഗമനത്തിന് പ്രധാനമാണ്. കോര്‍പ്പറേഷന്‍ വനിതാ വായ്പ പദ്ധതിയായ മൈക്രോ ക്രെഡിറ്റ് മഹിളാ സമൃദ്ധി യോജന പിന്നാക്ക വിഭാഗത്തിലെ സ്ത്രീകളെ മുന്നില്‍ എത്തിച്ചു. ഒരു സ്ത്രീക്ക് നല്‍കുന്ന വിദ്യാഭ്യാസം ഒരു കുടുംബത്തിന് ഗുണം ആണെങ്കില്‍ സ്ത്രീ ശാക്തീകരണം സമൂഹത്തിന്റെ ശാക്തീകരണമാണ്. കോര്‍പ്പറേഷന്റെ പദ്ധതികള്‍ യുവാക്കളില്‍ എത്തിക്കണമെന്നും ഇതിനായി സ്‌കൂള്‍, കോളേജ് തലത്തില്‍ ക്രിയാത്മക ഇടപെടല്‍ ഉണ്ടാവണമെന്നും ഗവര്‍ണര്‍ പറഞ്ഞു. മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം, വിശിഷ്ട വ്യക്തികളെ ആദരിക്കല്‍ എന്നിവയും ഗവര്‍ണര്‍ നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ മുന്‍ ഡയറക്ടര്‍മാരായ സി ടി കൃഷ്ണന്‍,മോഹന്‍ ശങ്കര്‍, ടി എ വിജയന്‍, സംഗീത് ചക്രപാണി, എ. ഐ ചാക്കോ, കെ.നാരായണന്‍, എന്നിവരെയാണ് ആദരിച്ചത്.

പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്ക ക്ഷേമ- നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി,നഗരസഭാ അധ്യക്ഷ പ്രമീളാ ശശിധരന്‍, ജില്ലാ കളക്ടര്‍ ഡി. ബാലമുരളി, ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ. നാരായണന്‍, പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ പി.കെ ശ്രീവിദ്യ ഐഎഎസ്, ജില്ലാ കെ എസ് ബി സി ഡി സി ചെയര്‍മാന്‍ ടി.കെ സുരേഷ്, മാനേജിംഗ് ഡയറക്ടര്‍ ടി.കെ ബാലഭാസ്‌കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് നേടിയ അംഗങ്ങള്‍ മിഴാവില്‍ തായമ്പക അവതരിപ്പിച്ചു. രാത്രി സ്വരലയയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര പിന്നണി ഗായകരായ സുദീപ് കുമാര്‍, രാജലക്ഷ്മി, നിഷാദ്, വിഷ്ണുവര്‍ധന്‍, ഗായത്രി സുരേഷ്, ചിത്ര അരുണ്‍, സരിത രാജീവ്, മാതംഗി അജിത്ത് കുമാര്‍, അജിത്ത് സത്യന്‍, സുനില്‍ ഹരിദാസ് എന്നിവര്‍ക്കൊപ്പം ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലൂടെ പൊതുജന ശ്രദ്ധ നേടിയ അട്ടപ്പാടിയിലെ ഗായിക നഞ്ചിയമ്മയും പങ്കെടുത്ത സംഗീത നിശ അരങ്ങേറി.