പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാര്‍ഥികളുടെ പഠനനിലവാരം രാജ്യാന്തരതലത്തിലേക്ക് ഉയര്‍ത്താന്‍ സാധിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ്. ഇടമണ്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്‌കൂള്‍ കെട്ടിടങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 5500 കോടി രൂപയും ഹൈടെക് ക്ലാസ് റൂമുകള്‍ നിര്‍മിക്കുന്നതിനായി 790 കോടി രൂപയുമാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
അധ്യയനവര്‍ഷം തീരുന്നതിന് മുമ്പുതന്നെ അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞത് സര്‍ക്കാറിന്റെ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു അധ്യക്ഷനായി. അടച്ചു പൂട്ടല്‍ ഭീഷണിയിലായിരുന്ന സ്‌കൂളാണ് സര്‍ക്കാര്‍ ഇടപെടലിലൂടെ ഹൈടെക് നിലവാരത്തിലേക്ക് എത്തിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ലഭിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. ഒരു സ്മാര്‍ട്ട് ക്ലാസ് റൂം ഉള്‍പ്പെടെ ആറ് ക്ലാസ് റൂമുകളാണ് പുതിയ കെട്ടിടത്തിലുള്ളത്.

തെ•ല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലൈലജ സ്വാഗതം പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റെനി ആന്റണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്,  ജില്ലാ പഞ്ചായത്ത് അംഗം കെ ആര്‍ ഷീജ, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി ഷീല, ഹെഡ്മാസ്റ്റര്‍ അനീസ് മുഹമ്മദ്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.