2019ലെ സംസ്ഥാന സർക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പ്രഖ്യാപിച്ചു. സാമൂഹ്യ സേവന രംഗത്തുള്ള വനിതാരത്‌ന പുരസ്‌കാരം മാനന്തവാടി വെമം അരമംഗലം വീട്ടിലെ സി.ഡി. സരസ്വതി, കായിക രംഗത്തുള്ള പുരസ്‌കാരം പാലക്കാട് മുണ്ടൂർ പാലക്കീഴി ഹൗസിലെ കുമാരി പി.യു. ചിത്ര, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതയ്ക്കുള്ള പുരസ്‌കാരം തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് കൽപനയിലെ പി.പി. രഹ്നാസ്, സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിനുള്ള പുരസ്‌കാരം പാലക്കാട് ലയൺസ് റോഡ് ശരണ്യയിലെ ഡോ. പാർവതി പി.ജി. വാര്യർ, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതയ്ക്കുള്ള പുരസ്‌കാരം കണ്ണൂർ എച്ചിലാംവയൽ വനജ്യോത്സ്‌നയിലെ ഡോ. വനജ എന്നിവർക്കാണ്. മാർച്ച് ഏഴിന് വൈകിട്ട് നാലിന്്  നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

അരിവാൾ രോഗത്തെ അതിജീവിച്ചുകൊണ്ട് അരിവാൾ രോഗികൾക്ക് വേണ്ടി അക്ഷീണം പ്രയത്‌നിച്ചയാളാണ് സി.ഡി. സരസ്വതി. അവരെ സംരക്ഷിക്കുന്നതിനായി സിക്കിൾസെൽ അനീമിയ പേഷ്യന്റ് അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചു. സരസ്വതിയുടെ അക്ഷീണ പ്രവർത്തനം കൊണ്ട് അരിവാൾ രോഗികൾക്ക് സമുദായ വ്യത്യാസമില്ലാതെ രണ്ടായിരം രൂപ പെൻഷൻ ലഭ്യമാക്കുവാനും കഴിഞ്ഞു.

ഏഴാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ സ്‌പോർട്‌സ് രംഗത്തെത്തിയ പി .യു. ചിത്ര സംസ്ഥാന ദേശീയ അന്തർദേശീയ രംഗത്ത് ശ്രദ്ധേയമായി. 2017ലെ ഏഷ്യൻ മീറ്റിൽ 1500 മീറ്ററിൽ സ്വർണം, 2018ലെ ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്‌ലറ്റിക്‌സിൽ 1500 മീറ്ററിൽ സ്വർണം, 2018ലെ നാഷണൽ ഓപ്പൺ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണം, 2019ലെ ഏഷ്യൽ ചാമ്പ്യൻഷിപ്പ് 1500 മീറ്ററിൽ സ്വർണം, ദേശീയ ഓപ്പൺ അത്‌ലറ്റിക്‌സ് മീറ്റിൽ സ്വർണം എന്നിങ്ങനെ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോൾ റെയിൽവേ ഉദ്യോഗസ്ഥയാണ്.

പ്രതികൂല സാഹചര്യങ്ങളിൽ തളരാതെ നിർഭയ ഹോമിൽ താമസിച്ച് നിയമ ബിരുദം നേടി നിലവിൽ കുടുംബത്തിന് താങ്ങായി ജോലി ചെയ്ത് ജീവിക്കുന്നു പി പി. റഹനാസിന്റെ ജീവിതം ആസ്പദമാക്കി ‘എന്റെ കഥ നിന്റേയും’ എന്ന ഡോക്യുഫിക്ഷനും തയ്യാറാക്കിയിരുന്നു. താൻ അനുഭവിച്ച വേദനകൾ തുറന്ന് പറഞ്ഞതിലൂടെ മറ്റുള്ളവർക്ക് പ്രചോദനമാകാൻ ഇതേറെ സഹായിച്ചുവെന്ന് അവാർഡ് നിർണയ സമിതി വിലയിരുത്തി.

സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിന് സംഭാവനകൾ നൽകിയയാളാണ് ഡോ. പാർവതി പി.ജി. വാര്യർ. 1966ൽ കോളേജ് അധ്യാപനം തുടങ്ങി 20 വർഷത്തോളം ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു. കലയിലൂടെ വനിതാ ശാക്തീകരണം ലക്ഷ്യമാക്കി ആവിഷ്‌ക്കാര എന്ന സ്വതന്ത്ര വനിതാ സംഘടനയ്ക്ക് രൂപം നൽകി. ആവിഷ്‌ക്കാരയുടെ 200ലധികം സ്വയംസഹായ സംഘങ്ങളിലൂടെ സ്വയം തൊഴിലുകൾ ചെയ്ത് സ്വന്തം കാലിൽ നിൽക്കാനും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും സ്ത്രീകളെ സഹായിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ പെൺകുട്ടികൾക്കായി വിദ്യാ പ്രൊജക്ടും സുരക്ഷിതത്വത്തിനായി പ്രകാശിനി പ്രൊജക്ടും നടത്തി വരുന്നു. ആദിവാസി മേഖലയിലും സേവനമനുഷ്ഠിക്കുന്നുണ്ട്.

കാർഷിക ഗവേഷണ രംഗത്ത് ഊർജിത പ്രവർത്തനം കാഴ്ചവച്ച വ്യക്തിയാണ് ഡോ. വനജ. കേരളത്തിന്റെ തനത് കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ഏഴോം 1, ഏഴോം 2 എന്നീ നെൽവിത്തുകൾ വികസിപ്പിക്കുകയും ചെയ്തു. കുരുമുളകിന്റെ ദ്രുതവാട്ട രോഗത്തെ പ്രതിരോധിക്കുന്ന ആദ്യത്തെ ഇന്റർ സ്‌പെസിഫിക് ഹൈബ്രിഡ് വികസിപ്പിച്ചു. 8 ശാസ്ത്ര പുസ്തകങ്ങൾ, 58 ശാസ്ത്ര പ്രബന്ധങ്ങൾ, 51 ലേഖനങ്ങൾ എന്നിവ രചിക്കുകയും നിരവധി പുരസ്‌കാരങ്ങൽ ലഭിക്കുകയും ചെയ്തു.