തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് മെഡിക്കൽ അത്യാഹിതങ്ങളിൽ ആദ്യം ഓടിയെത്താൻ ബൈക്ക് ഫസ്റ്റ് റെസ്പോണ്ടറുകൾ സജീവം. പൊങ്കാലയോടനുബന്ധിച്ചു വിന്യസിച്ച പതിനാല് 108 ആംബുലൻസുകളുടെയും അഞ്ച് ബൈക്ക് ഫസ്റ്റ് റെസ്പോണ്ടറുകളുടെയും ഫ്‌ളാഗ് ഓഫ് ആറ്റുകാലിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു.
ആംബുലൻസുകളുടെ വിന്യാസം നിയന്ത്രിക്കാൻ ആറ്റുകാൽ പൊലീസ് കൺട്രോൾ റൂമിൽ 108 ആംബുലൻസ് എമർജൻസി റെസ്‌പോൺസ് സെന്റർ പ്രവർത്തിക്കുന്നുണ്ട്.

റേഡിയോ അമച്വർ സൊസൈറ്റി ഓഫ് അനന്തപുരിയുടെ ആഭിമുഖ്യത്തിൽ ഹാം റേഡിയോ ഓപ്പറേറ്റർമാരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് ആംബുലൻസുകളുടെ വിന്യാസവും നിയന്ത്രണവും. അത്യാഹിത സന്ദേശം ലഭിക്കുന്ന മുറയ്ക്ക് ഇത് ആദ്യം സമീപത്തുള്ള ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടറുകൾക്ക് കൈമാറും.

‘കനിവ് 108’ ആംബുലൻസ് സർവീസിലെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനും ഒരു ഹാം റേഡിയോ ഓപ്പറേറ്ററുമാണ് ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടറിൽ ഉണ്ടാകുക. സംഭവ സ്ഥലത്തെത്തി രോഗിയെ പരിശോധിച്ച് ഇവർ പ്രഥമ ശുശ്രൂക്ഷ നൽകും. ആവശ്യമെങ്കിൽ മാത്രം രോഗിയെ ആശുപത്രിയിലേക്ക് മാറ്റാൻ ഇവർ ആംബുലൻസിലേക്ക് സന്ദേശം കൈമാറും.

ആറ്റുകാൽ, തമ്പാനൂർ, കിള്ളിപ്പാലം, കരമന, മണക്കാട് ജംഗ്ഷൻ, ഈസ്റ്റ് ഫോർട്ട്, കമലേശ്വരം ജംഗ്ഷൻ, കാലടി, പവർ ഹൗസ് റോഡ്, കൊഞ്ചിറവിള, കല്ലുരമൂട്, ബൈപാസ്, മണക്കാട് വലിയപള്ളി ജംഗ്ഷൻ എന്നിവിടങ്ങളിൽ 108 ബേസിക്ക് ലൈഫ് ആംബുലൻസുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇതിന്റെ കീഴിലായിരിക്കും 5 ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടറുകൾ വിന്യസിക്കുന്നത്.

ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ സരിത, ജി.വി.കെ ഇ.എം.ആർ.ഐ സംസ്ഥാന ഓപ്പറേഷൻസ് മേധാവി ശരവണൻ അരുണാചലം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.