കൊറോണ വൈറസ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മാസ്കിനും സാനിറ്റൈസറിനും അമിത വില ഈടാക്കുന്നതായുള്ള പരാതി വ്യാപകമായതിനെത്തുടര്‍ന്ന് കോട്ടയം നഗരത്തിലും മെഡിക്കല്‍ കോളേജ് പരിസരത്തും  ചങ്ങനാശേരിയിലും വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. അഡീണല്‍ ജില്ലാ മജിസ്ട്രേറ്റ് അനില്‍ ഉമ്മന്‍റെയും കോട്ടയം തഹസില്‍ദാര്‍  പി.ജി. രാജേന്ദ്രബാബുവിന്‍റെയും നേതൃത്വത്തില്‍ രണ്ടു സംഘങ്ങളായാണ് പരിശോധന നടത്തിയത്.

വില്‍പ്പന നികുതി ഇന്‍റലിജന്‍സ് വിഭാഗം, ആരോഗ്യ വകുപ്പ്, ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫീസ്, പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. കടകളിലെ സ്റ്റോക്കിലും ഇവ വില്‍ക്കുന്ന വിലയിലും അപാകത കണ്ടെത്തിയിട്ടുണ്ട്. വില്‍പ്പന നികുതി വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്നും എ.ഡി.എം അറിയിച്ചു.