സിന്തറ്റിക് മാസ്‌കുകള്‍ പരിസ്ഥിതി സൗഹാര്‍ദ മാസ് കുകള്‍ക്ക് വഴിമാറുന്നു. രാജു എബ്രഹാം എംഎല്‍എ, പിആര്‍ പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ മാര്‍ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറാണ് പരിസ്ഥിതി സൗഹൃദമായ തുണി കൊണ്ട് നിര്‍മിച്ച മാസ്കുകൾ വിതരണം ചെയ്ത് പുതിയ തുടക്കം കുറിച്ചത്. 10000 മാസ്കുകൾ വിതരണം ചെയ്യാനാണ് പരിപാടി. ആദ്യഘട്ടത്തില്‍ 1000 മാസ്‌കുകളാണ് വിതരണം ചെയ്തത്.
സിന്തറ്റിക് മാസ്‌കുകള്‍ ആറു മണിക്കൂര്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഉപയോഗശേഷം കളയുന്ന ഇവ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. സിന്തറ്റിക് മാസ്‌കുകളുടെ ഉപയോഗം കുറയ്ക്കണമെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ അടക്കം ആരോഗ്യ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രശ്‌ന ബാധിതമല്ലാത്ത മേഖലകളില്‍ മാസ്‌ക് ഉപയോഗിക്കുന്നത് ആരോഗ്യവകുപ്പ് നിരുത്സാഹപ്പെടുത്തിയത് ഇതിനാലാണ്. എന്നാല്‍, പ്രശ്‌നബാധിത പ്രദേശം എന്ന നിലയില്‍ റാന്നിയില്‍ വ്യാപകമായി മാസ്‌ക് ഉപയോഗിച്ചിരുന്നു.
ബഹറിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വി കെ എല്‍ എല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വര്‍ഗീസ് കുര്യനാണ് പരിസ്ഥിതി സൗഹാര്‍ദ മാസ്‌ക് മാര്‍ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറിന് നല്‍കിയത്. 2018ലെ മഹാപ്രളയ കാലത്ത് വെള്ളം കയറിയ വീടുകളില്‍ കിടക്കകളും ഗ്യാസ് സ്റ്റൗ, പ്രഷര്‍കുക്കര്‍, തേപ്പുപെട്ടി ഉള്‍പ്പെടെ ഇദ്ദേഹം വിതരണം ചെയ്തിരുന്നു
ഇട്ടിയപ്പാറയിലെ കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസ് ജീവനക്കാര്‍ക്ക് മാസ്‌ക് നല്‍കി രാജു എബ്രഹാം എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു.
തുറന്നു പ്രവര്‍ത്തിക്കുന്ന കടകളിലും സ്ഥാപനങ്ങളിലും ഇവ വിതരണം ചെയ്തു.
പത്തനംതിട്ട കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള 200 മാസ്കുകൾ ഡി ടി ഒ റോയി ജേക്കബിന് കൈമാറി. റാന്നിയിലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള മാസ്‌കുകള്‍ ഇന്‍ചാര്‍ജ് മോഹന്‍കുമാര്‍ ഏറ്റുവാങ്ങി.
പാലിയേറ്റീവ് കെയര്‍ സെക്രട്ടറി പി ആര്‍ പ്രസാദ്, ജോര്‍ജ് ഫിലിപ്പ്, കെകെ സുരേന്ദ്രന്‍, എം ആര്‍ വല്‍സകുമാര്‍, ഫാ.ബിജു, ജേക്കബ് മാത്യു, വിജോയ് പുള്ളോലില്‍ എന്നിവര്‍ സംസാരിച്ചു.