പത്തനംതിട്ട: തിരുവല്ല റെയില്‍വേ സ്‌റ്റേഷന്‍, പത്തനംതിട്ട, തിരുവല്ല, മല്ലപ്പളളി ബസ് സ്റ്റാന്‍ഡുകളില്‍ യാത്രക്കാരുടെ പനി ചികിത്സാ പരിശോധന (തെര്‍മല്‍ സ്‌ക്രീനിംഗ്) ആരംഭിച്ചു. മാര്‍ച്ച് 31 വരെയാണ് ഈ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. മൂന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാര്‍ രണ്ടു ജെ.പി.എച്ച്.എന്‍ എന്നിവരുടെ സഹായത്തോടെയാണ് തെര്‍മല്‍ സ്‌ക്രീനിംഗ്  നടത്തുന്നത്.
നിശ്ചിത ഇടവേളകളില്‍ ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍ അംഗങ്ങളുടെ സഹായത്തോടെ തെര്‍മല്‍ സ്‌ക്രീനിംഗ്് വഴി പനി കണ്ടുപിടിക്കാന്‍ സാധിക്കും. റെയിവേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡിലും മൈക്കിലൂടെയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അടുത്തെത്താന്‍ നിര്‍ദേശിക്കുന്നത്. പനിയുള്ളവരെ കണ്ടെത്തിയാല്‍ പേര്, സഞ്ചരിച്ച സ്ഥലത്തിന്റെ വിശദവിവരം എന്നിവ യാത്രക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.
ആവശ്യമെങ്കില്‍ ഇവരുടെ നിര്‍ദേശപ്രകാരം അടുത്തുള്ള താലൂക്ക് ആശുപത്രികളിലെ ഡോക്ടര്‍മാരെ സന്ദര്‍ശിക്കാന്‍ നിര്‍ദേശിക്കും. നിലവില്‍ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ രണ്ടു ജെ.എച്ച്.ഐമാരുടെയും രണ്ടു വോളണ്ടിയര്‍മാരുടെയും സേവനം ലഭ്യമാണ്. തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ രണ്ടു ജെ.എച്ച്.ഐമാരുടെ സഹായത്തോടെ പ്രവര്‍ത്തനം ആരംഭിച്ചു.
മല്ലപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ ഒരു ജെ.എച്ച്.ഐയുടെയും ഒരു വോളണ്ടിയറുടേയും സഹായത്തോടെ തെര്‍മല്‍ സ്‌ക്രീനിംഗ് നടക്കുന്നുണ്ട്.  അടൂര്‍, റാന്നി എന്നീ ബസ് സ്റ്റാന്‍ഡുകളിലും ആരോഗ്യവകുപ്പിന്റെ തെര്‍മല്‍ സ്‌ക്രീനിംങ് സംവിധാനം ഏര്‍പ്പെടുത്തും. വരുംദിവസങ്ങളില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ തെര്‍മല്‍ സ്‌ക്രീനിംഗ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഇടങ്ങളില്‍ സജീവമാക്കും.