280 പേര്‍ക്ക് വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചു

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ 6,280 പേര്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഏഴു പേരാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും തിരൂര്‍ ജില്ലാ ആശുപത്രിയിലും മൂന്നു പേര്‍ വീതവും ഒരാള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുമാണ്.

6,266 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലും ഏഴു പേര്‍ കോവിഡ് കെയര്‍ സെന്ററിലുമാണ്. 1,527 പേര്‍ക്കാണ് ഇന്നലെ (മാര്‍ച്ച് 20) മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയത്.

അയര്‍ലന്‍ഡില്‍ നിന്നുള്ള മൂന്നു പേരും യു.കെ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു പേര്‍ വീതവുമാണ് കോവിഡ് കെയര്‍ സെന്ററുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ അഞ്ചു പുരുഷന്മാരും രണ്ടു സ്ത്രീകളുമാണ്. ജില്ലയിലെത്തുന്ന വിദേശ പൗരന്മാരെ വിമാനത്താവളമുള്‍പ്പെടെയുള്ള യാത്രാ കേന്ദ്രങ്ങളില്‍ പ്രാഥമിക പരിശോധനകള്‍ക്കു വിധേയമാക്കി രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കും.

മറ്റുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളില്‍ താമസിപ്പിച്ച് സാമ്പിള്‍ പരിശോധനക്കയക്കും. വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചവരെ പ്രത്യേക നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കുമെന്നും ജില്ലാ കലക്ടര്‍ കോവിഡ് 19 മുഖ്യ സമിതി ജില്ലാ തല അവലോകന യോഗത്തില്‍ അറിയിച്ചു. പരിശോധന ഫലം സംബന്ധിച്ച രേഖകള്‍ വിദേശ പൗരന്മാര്‍ക്കു ലഭ്യമാക്കും.

ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന യോഗത്തില്‍ അറിയിച്ചു. നേരത്തെ കണ്ടെത്തിയ രണ്ടു പേരല്ലാതെ മറ്റാര്‍ക്കും പുതുതായി വൈറസ് ബാധയുള്ളതായി സ്ഥിരീകരണമില്ല. വിദഗ്ധ പരിശോധനക്കയച്ച 304 സാമ്പിളുകളില്‍ ഫലം ലഭിച്ച 282 പേരില്‍ 280 പേര്‍ക്കും വൈറസ് ബാധയില്ലെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, എ.ഡി.എം. എന്‍.എം. മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്‍, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ. നന്ദകുമാര്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍ തുടങ്ങിയവരും ജില്ലാതല അവലോകന യോഗത്തില്‍ പങ്കെടുത്തു.