ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 10,515 പേര്‍

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ഇന്നലെ (മാര്‍ച്ച് 25) 617 പേര്‍ക്കു കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് കോവിഡ് പ്രതിരോധ മുഖ്യ സമിതി അവലോകന യോഗത്തില്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 10,515 ആയി. 55 പേരാണ് വിവിധ ആശുപത്രികളിലായി ഐസൊലേഷനിലുള്ളത്.

10,434 പേര്‍ വീടുകളിലും 26 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 41, തിരൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ച്, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ആറ്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൂന്ന് പേരുമാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്.

ജില്ലയില്‍ ഇന്നലെ (മാര്‍ച്ച് 25) ആര്‍ക്കും വൈറസ് ബാധ പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന അഞ്ച് വൈറസ് ബാധിതരുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതുവരെ പരിശോധനക്കയച്ച സാമ്പിളുകളില്‍ 316 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി 111 സാമ്പിളുകളുടെ ഫലമാണ് ലഭിക്കാനുള്ളത്.

ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ 11 കേസുകള്‍ ഇന്നലെ (മാര്‍ച്ച് 25) രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം പറഞ്ഞു. ഇതുവരെ ഇത്തരത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 44 ആയി. ജില്ലയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലും കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമാക്കി വരികയാണെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.എ രാജന്‍ യോഗത്തെ അറിയിച്ചു.

പെരിന്തല്‍ണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജു, അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, എ.ഡി.എം എന്‍.എം മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍, ദേശീയ പാത വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണ്‍, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ. നന്ദകുമാര്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ജില്ലാതല അവലോകന യോഗത്തില്‍ പങ്കെടുത്തു.