* 1,63,129 പേർ നിരീക്ഷണത്തിൽ

കേരളത്തിൽ ചൊവ്വാഴ്ച ഏഴു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ നിന്നും രണ്ടു പേർക്ക് വീതവും കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നും ഓരോരുത്തർക്കും ആണ് രോഗം സ്ഥിരികരിച്ചത്. തിരുവനന്തപുരത്ത് എട്ടു, 13 വയസുള്ള രണ്ട് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ ഐസൊലേഷനിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കണ്ണൂരിൽ രോഗം സ്ഥിരീകരിച്ചയാൾ വിദേശത്ത് നിന്നും വന്നതാണ്. മറ്റുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് വന്നത്.

കേരളത്തിൽ 241 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ 215 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ നിന്നും രണ്ടു പേരുടെ വീതം പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. 24 പേർ രോഗമുക്തി നേടി ആശുപത്രിവിട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഒരാൾ ചൊവ്വാഴ്ച നിര്യാതനായി. ഇതോടെ രണ്ട് പേരാണ് സംസ്ഥാനത്താകെ മരണമടഞ്ഞത്.

203 ലോക രാജ്യങ്ങളിൽ കോവിഡ് 19 പടർന്നു പിടിച്ച സാഹചര്യത്തിലും കേരളത്തിൽ രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,63,129 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,62,471 പേർ വീടുകളിലും 658 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 150 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങൾ ഉള്ള 7485 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 6381 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.