വളരെക്കാലമായി തീർപ്പാക്കാതെ കിടക്കുന്ന തർക്കങ്ങൾക്ക് പരിഹാരം കാണാൻ ഫെബ്രുവരി 10 ന് സംസ്ഥാനത്തെ എല്ലാകോടതികളിലും നടത്തുന്ന ദ്വൈമാസ ലോക് അദാലത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഗവർണർ പി. സദാശിവം ജനങ്ങളോടഭ്യർത്ഥിച്ചു. കോടതി വ്യവഹാരങ്ങൾക്കു പുറമേ മോട്ടോർ വാഹന അപകട ക്ലെയിം, റവന്യൂ കേസുകൾ, ആദായ-വില്പന നികുതി സംബന്ധവും, വൈദ്യുതി, ജലവിതരണം (മോഷണകേസ് ഒഴികെ), ശമ്പളവും പെൻഷനുമുൾപ്പടെയുള്ള സർവീസ് കേസുകൾ, സർവേ അതിർത്തി തർക്കങ്ങൾ, ബാങ്കിംഗ്, ഇൻഷുറൻസ്, ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരം, തൊഴിൽത്തർക്കം, പിൻതുടർച്ചാവകാശത്തർക്കം തുടങ്ങിയവ ലോക് അദാലത്ത് കൈകാര്യം ചെയ്യും. നിയമ അതോറിറ്റികളും സമിതികളുമായുള്ള ഫലപ്രദമായ സമ്പർക്കത്തിലൂടെ പരിഹരിക്കപ്പെടാത്ത തർക്കങ്ങൾ അദാലത്തിനു മുന്നിലെത്തിക്കാൻ അധികാരികളുടെ സജീവ സഹകരണം ഉണ്ടാകണമെന്ന് ഗവർണർ ഓർമിപ്പിച്ചു. ഫെബ്രുവരി 10 ന് ശേഷം ഏപ്രിൽ 14, ജൂലൈ 14, സെപ്റ്റംബർ എട്ട്, ഡിസംബർ എട്ട് എന്നീ തീയതികളിലും അദാലത്ത് നടത്തും.