ആലപ്പുഴ: സംസ്ഥാനത്തെ കോവിഡ് -വൈറസ് ബാധയുടെ സാഹചര്യത്തിൽ അവശ്യ സാധനങ്ങൾക്ക് അധിക വില ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ വിജിലൻസ് നടത്തിയ പരിശോധയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി.
അമ്പലപ്പുഴ, എടത്വാ ഭാഗങ്ങളിലെ വിവിധ കടകളിൽ നടത്തിയ പരിശോധനയിൽ നിലവിൽ ഒരു ലിറ്റർ കുടി വെള്ളത്തിന് 13 രൂപയിൽ കൂടുതൽ ഈടാക്കുവാൻ പാടില്ലാ എന്ന സർക്കാർ ഉത്തരവ് ലംഘിച്ച് അമിത വില ഈടാക്കുന്നതായും, കൂടാതെ അവശ്യ സാധനങ്ങളിന്മേല്‍ അമിത വില ഈടാക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടു. കൂടാതെ മാസ്ക് തുടങ്ങിയ അത്യാവശ്യ വസ്തുക്കൾക്കും അമിത വില ഈടാക്കുന്നതായും കണ്ടെത്തി.

നിയമലംഘനങ്ങളിൽ അനന്തര നടപടി സ്വീകരിക്കുന്നതിനായി അമ്പലപ്പുഴ താലൂക്ക് സപ്ലേ ഓഫീസർക്കും, ലീഗൽ മെട്രോളജി ഓഫീസർക്കും റിപ്പോർട്ട് നല്‍കി. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റെക്സ് ബോബി അരവിന്റെ നേതൃത്വത്തിൽ റേഷനിംഗ് ഇൻസ്പെക്ടർമാരായ ഷഹിന അബ്ദുള്ള, അനില ജേക്കബ് കവളപ്പാറ, വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയിലെ അസിസ്റ്റന്റ് പോലീസ് സബ്ബ് ഇൻസ്പെക്ടർ അജീഷ് കുമാർ, തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.