ആലപ്പുഴ : കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കി പോലീസും, റെവന്യൂ വകുപ്പും. 24 മണിക്കൂറും കർശന പരിശോധനയാണ് മറ്റ് ജില്ലകളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ നടപ്പാക്കി വരുന്നത്. ജില്ലാ അതിർത്തികളായ ഓച്ചിറ, ആദിക്കാട്ടുകുളങ്ങര, കാരക്കാട്, പ്രാവിന്കൂട്, നീരേറ്റുപുറം, സൈക്കിൾമുക്ക്, കിടങ്ങറ, തണ്ണീർമുക്കം, അരൂർ ബെപാസ്സ്‌ എന്നിങ്ങനെ ജില്ലയിലെ 9 അതിർത്തി കേന്ദ്രങ്ങളിലാണ് പോലീസിൻറെയും, റവന്യൂ വകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിരിക്കുന്നത്. വാഹനങ്ങളെയും യാത്രക്കാരെയും യാത്രാ പാസ്സുകളടക്കം കർശനമായി പരിശോധിച്ച ശേഷമാണു പരിശോധന സംഘം കടത്തിവിടുന്നത്. 24 മണിക്കൂറും പരിശോധന നടത്തുന്ന സംഘത്തിൽ 8 മണിക്കൂറുള്ള മൂന്ന് ഷിഫ്റ്റുകളിലായാണ് ജീവനക്കാർ പരിശോധന നടത്തുന്നത്.