* രണ്ടാംഘട്ട ഗുണഭോക്തൃ തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തിൽ

കേരള സർക്കാരിന്റെ സ്വപ്നപദ്ധതിയായ ലൈഫ് മിഷൻ വഴി ജനുവരി 31 വരെയുള്ള കണക്കുപ്രകാരം 5951 വീടുകളുടെ പണി പൂർത്തിയായതായി ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
ഇതിൽ ഗ്രാമപഞ്ചായത്തുകളിൽ 174 ഉം ബ്ലോക്ക് പഞ്ചായത്തുകളിൽ 2174 ഉം ജില്ലാ പഞ്ചായത്തുകളിൽ രണ്ടും മുനിസിപ്പൽ കോർപറേഷനുകളിൽ 532 ഉം പട്ടികജാതി വകുപ്പിൽ 1381 ഉം പട്ടികവർഗവകുപ്പിൽ 1662 ഉം ഫിഷറീസ് വകുപ്പിൽ 16 ഉം ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ 10 ഉം വീടുകൾ ഇതുവരെ പണി പൂർത്തീകരിച്ചു. ബാക്കിയുള്ള 60799 വീടുകളുടെ പണി പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് ലൈഫ് മിഷൻ. ഇതിലേക്കായി എല്ലാ വാർഡുകളിലും കർമസമിതികൾ രൂപീകരിച്ച് ഭവനസന്ദർശനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
2015-16 സാമ്പത്തിക വർഷംവരെ വിവിധ സർക്കാർ ഭവനനിർമാണ പദ്ധതികൾപ്രകാരം ഭവന നിർമാണത്തിന് ധനസഹായം ലഭ്യമാക്കിയിട്ടും വ്യത്യസ്ഥ കാരണങ്ങളാൽ പൂർത്തീകരിക്കാൻ കഴിയാത്ത കുടുംബങ്ങൾക്ക് അവരുടെ കിടപ്പാടം യാഥാർഥ്യമാക്കുക എന്നതാണ് ഒന്നാം ഘട്ടത്തിൽ ലൈഫ് മിഷന്റെ ദൗത്യം.
മറ്റു പദ്ധതികളിൽ നിന്നും വ്യത്യസ്ഥമായി വീട് പൂർത്തീകരിക്കുന്നതിനായി ഗുണഭോക്താക്കൾക്ക് അഡ്വാൻസ് പേമെന്റ് നൽകുന്നതിനുള്ള സൗകര്യം ലൈഫ് മിഷനിലുണ്ട്. നിർമാണവുമായി ബന്ധപ്പെട്ട് സാമഗ്രികളും മറ്റും സന്നദ്ധ സംഘടനകളിൽ നിന്ന് ലഭ്യമാക്കാനുള്ള നടപടികളും എടുത്തിട്ടുണ്ട്. ഭവനപദ്ധതികളിൽ ഇതുവരെ അനുവദിച്ചിരുന്ന വീടുപൂർത്തീകരിക്കേണ്ട തുകയായി അനുവദിച്ചിരുന്നത് ഒന്നു മുതൽ മൂന്നു ലക്ഷം വരെയായിരുന്നത് ലൈഫ് മിഷൻ ഏകീകരിച്ച് നാലുലക്ഷം രൂപയാക്കിയിരുന്നു.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരായ 1,75,000 ത്തോളം ഗുണഭോക്താക്കൾക്ക് ഗ്രാമങ്ങളിലും 75,000 ത്തോളം പേർക്ക് നഗരങ്ങളിലും വീടുകൾ നൽകുന്നതിനും വീടും സ്ഥലവും ഇല്ലാത്ത 3,38,380 പേർക്ക് എല്ലാ ജില്ലകളിലും ഭവനസമുച്ചയങ്ങൾ നിർമ്മിച്ച് നൽകുന്നതിനും വേണ്ടി സർവേ പ്രകാരമുള്ള ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലാണ്. കെട്ടിട സമുച്ചയങ്ങളുടെ എസ്റ്റിമേറ്റുകൾ അന്തിമമാക്കാനുള്ള നടപടികളും നടന്നുവരികയാണ്. 2018-19 സാമ്പത്തിക വർഷം ആദ്യംതന്നെ ഭവനരഹിതർക്ക് വീട് നിർമിക്കുന്നതിനുള്ള അഡ്വാൻസ് തുക നൽകാനും ഭവനസമുച്ചയങ്ങളുടെ നിർമ്മാണത്തിനുള്ള പ്രവർത്തനങ്ങൾ തുടങ്ങാനും കഴിയും. ഇതിലേക്കായി സർക്കാർ ലൈഫ് മിഷൻ പദ്ധതിക്കുവേണ്ടി 2500 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക അംഗീകരിച്ച ആദ്യ ജില്ല കാസർകോടാണ്. എറണാകുളം ജില്ലയിൽ ആലുവ മുനിസിപ്പാലിറ്റി ഒഴികെയുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഗുണഭോക്തൃ പട്ടിക അംഗീകരിച്ചിട്ടുണ്ട്.