തൃശ്ശൂർ: അതിവേഗ സേവനത്തിന് ഇരിഞ്ഞാലക്കുടയിലെ അഗ്‌നിരക്ഷാ സേനയ്ക്ക് വാട്ടർ മിസ്റ്റ് ബുളളറ്റ്. ആദ്യ സേവനം ലഭ്യമാക്കിയത് ലോക്ക് ഡൗണിൽ ജീവൻരക്ഷാ മരുന്നുകൾ എത്തിക്കുന്നതിനായിരുന്നു. ഒട്ടേറെ സവിശേഷതകളുള്ള ഏതു ദുർഘട സാഹചര്യങ്ങളിലും അഗ്നിരക്ഷാ സേനയുടെ സേവനം വേഗത്തിൽ എത്തിക്കാൻ കഴിയുന്ന വാട്ടർ മിസ്റ്റ് ബുള്ളറ്റാണ് കഴിഞ്ഞ മാസം അവസാനത്തോടെ സേനയുടെ ഭാഗമായിരിക്കുന്നത്.

ഇരിഞ്ഞാലക്കുട ഉൾപ്പെടെ സംസ്ഥാനത്ത് ഇതിനോടകം 50 വാട്ടർ മിസ്റ്റ് ബുളളറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന പുതിയ സംവിധാനത്തിലൂടെ തീ പിടുത്തം ഉണ്ടാകുമ്പോഴും മറ്റ് അപകടസാഹചര്യങ്ങളിലും ദുർഘട പാതകളും വീതി കുറഞ്ഞ വഴികളും കടന്ന് സംഭവസ്ഥലത്ത് അതിവേഗത്തിലെത്താൻ സാധിക്കും.

ഓയിൽ, ഇലക്ട്രിക്കൽ, ഗ്യാസ് എന്നീ സാഹചര്യങ്ങൾ മൂലം ഉണ്ടാകുന്ന തീപിടിത്തം അണയ്ക്കാൻ പ്രാഥമികമായി അതിവേഗത്തിൽ എത്താവുന്ന ഏറ്റവും ഫലപ്രദമായ മാർഗം എന്ന നിലയിലാണ് പരീക്ഷണത്തിന് വിധേയമാക്കിയ ശേഷം 500 സി സി ബുള്ളറ്റ് വാട്ടർ മിസ്റ്റ് സൗകര്യങ്ങളോടെ സജ്ജമാക്കിയിരിക്കുന്നത്.

ബുളറ്റ് മോട്ടോർ സൈക്കളിന്റെരണ്ടുവശങ്ങളിലുമുള്ള ടാങ്കുകളിൽ വെള്ളവും, ഫോം കോംപൗണ്ടും ചെറിയ സിലിണ്ടർ ഉപയോഗിച്ച് വായു കംപ്രസ് ചെയ്തും സൂക്ഷിച്ചിട്ടുണ്ട്. ഉന്നത മർദ്ദത്തിൽ അന്തരീക്ഷ വായു ഉപയോഗിച്ച് വെളളത്തെയും ഫോമിനെയും ചെറുകണികകളാക്കിയാണ് തീ അണയ്ക്കുന്നത്.

മിസ്റ്റ് രൂപത്തിൽ വേർതിരിഞ്ഞ കണികകളായി വെള്ളം പുറത്തേക്ക് വരുന്നതിനാൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാവുന്ന അവസരങ്ങളിലും ഫലപ്രദമായി ഈ സംവിധാനം ഉപയോഗിക്കാനാകും. ഇത് കൂടാതെ ഫസ്റ്റ് എയ്ഡ് ബാേക്‌സ്, സൈറൺ, അനൗൺസ്‌മെന്റിനുള്ള സൗകര്യം എമർജൻസി ലൈറ്റ് എന്നിവയും വാട്ടർ മിസ്റ്റ് ബുളളറ്റിലുണ്ട്.

വാഹനം ലഭിച്ചതിന് പിന്നാലെ കോവിഡ് 19 സാഹചര്യമുണ്ടായതിനാൽ ലോക്ക്ഡൗൺ സാഹചര്യത്തിൽ മരുന്നുകൾ ലഭിക്കാത്തവർക്ക് അടിയന്തരമായി മരുന്ന് വിതരണം നടത്തുന്നതിനും ഈ ഈ ബുളളറ്റ് വഴി സാധിക്കുന്നു.