കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2 കണ്ണൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് ജില്ലയില്‍ ഇന്ന് (21.04.20) രോഗമുക്തി. ഇതോടെ ആകെ 11 കോഴിക്കോട് സ്വദേശികളും 2 കണ്ണൂര്‍ സ്വദേശികളും 2 കാസര്‍ഗോഡ് സ്വദേശികളും ജില്ലയില്‍ രോഗമുക്തരായി. 9 കോഴിക്കോട് സ്വദേശികളാണ് പോസിറ്റീവായി തുടരുന്നത്. 20 കോഴിക്കോട് ജില്ലക്കാരും 4 ഇതര ജില്ലക്കാരുമാണ് ജില്ലയില്‍ പോസിറ്റീവായി ഉണ്ടായിരുന്നത്.

ജില്ലയില്‍ ഇന്ന് 2291 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു.  ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ എണ്ണം 17597 ആയി. ഇപ്പോള്‍ 5203 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് പുതുതായി വന്ന 9 പേര്‍ ഉള്‍പ്പെടെ ആകെ 27 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. നാല് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇന്ന് 12 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 732 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 705 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 681 എണ്ണം നെഗറ്റീവ് ആണ്. 27 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ആശുപത്രി സൂപ്രണ്ടുമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.  ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 15 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി.  കൂടാതെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 154 പേര്‍ക്ക് ഫോണിലൂടെ സേവനം നല്‍കി. 3256 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 9620 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. പെരുവയല്‍, പന്തീരാങ്കാവ് പ്രദേശങ്ങളില്‍ മൈക്ക് പ്രചരണം നടത്തി.