കേരളം അസാധാരണ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വരുമാനത്തിൽ ഗണ്യമായ ഇടിവുണ്ടാവുകയും അനിവാര്യമായ ചെലവുകൾ വർധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാർഗം എന്ന നിലയിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം വീതം അടുത്ത അഞ്ച് മാസത്തേക്ക് വിതരണം ചെയ്യാതെ മാറ്റിവെയ്ക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

ഇതിന് നിയമ പ്രാബല്യം പോരെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ച സാഹചര്യത്തിൽ സർക്കാർ ഉത്തരവിന് നിയമ പ്രാബല്യം നൽകുന്നതിന് ഹൈക്കോടതി ഉത്തരവിന് അനുസൃതമായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ അലവൻസ് അടക്കമുള്ള പ്രതിമാസ മൊത്ത ശമ്പളം/ ഹോണറേറിയം 30 ശതമാനം ഒരു വർഷത്തേക്ക് കുറവു ചെയ്യാൻ 2020ലെ ശമ്പളവും ബത്തകളും നൽകൽ ഭേദഗതി ഓർഡിനൻസ് വിളംബരം ചെയ്യാൻ ഗവർണർക്ക് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. എംഎൽഎമാർക്ക് പ്രതിമാസം ലഭിക്കുന്ന അമിനിറ്റീസ് തുകയിലും 30 ശതമാനം കുറവ് വരുത്തും.

കോവിഡ് 19ന്റെ സാഹചര്യത്തിൽ വാർഡ് വിഭജന ജോലികൾ പൂർത്തിയാക്കാൻ തടസ്സങ്ങളുള്ള സാഹചര്യത്തിൽ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും അംഗങ്ങളുടെ എണ്ണം ഓരോന്നു വീതം വർധിപ്പിക്കാൻ നേരത്തെ എടുത്ത തീരുമാനത്തിൽ മാറ്റം വരുത്തുകയാണ്. നിലവിലെ തദ്ദേശസ്വയംഭരണ സ്ഥാപന മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ തെരഞ്ഞെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിന് നിയമപ്രാബല്യം നൽകുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുനിസിപ്പാലിറ്റി ആക്ടിലുമാണ് ഭേദഗതി വരുത്തുന്നത്.