അതിഥിതൊഴിലാളികളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് നോൺസ്റ്റോപ്പ് സ്‌പെഷ്യൽ ട്രെയിൻ ഏർപ്പെടുത്താൻ റെയിൽവെയോട് നിർദേശിക്കണമെന്നും സംസ്ഥാനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.അവരെ ബസ്സ് മാർഗം തിരിച്ചയക്കണം എന്നാണ് നിർദേശം.

കേരളത്തിൽ 3.6 ലക്ഷം അതിഥിതൊഴിലാളികളുള്ളതിനാൽ എന്നാൽ, അത് പ്രായോഗികമല്ല. അവർ 20,826 ക്യാമ്പുകളിലായാണ് ഇപ്പോൾ കഴിയുന്നത്. അവരിൽ ഭൂരിപക്ഷവും എത്രയും വേഗം സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവരാണ്. ബംഗാൾ, ഒഡിഷ, ബിഹാർ, യുപി, ആസാം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗവും. ഇവരെ കൊണ്ടുപോകാൻ സ്പെഷ്യൽ നോൺ സ്റ്റോപ്പ് ട്രെയിൻ അനുവദിക്കണമെന്ന് പ്രാധനമന്ത്രിയോട് നേരത്തേ അഭ്യർത്ഥിച്ചിരുന്നു. ഇത്രയധികം പേരെ ബസ്സ് മാർഗം കൊണ്ടുപോകാൻ പ്രയാസമാണ്. മാത്രമല്ല, യാത്രയ്ക്കിടെ രോഗം പകരാനുള്ള സാധ്യതയും കൂടുതലാണ്. ഇതു കണക്കിലെടുത്താണ് സ്പെഷ്യൽ ട്രെയിൻ വേണമെന്ന് നാം ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്ത് അയച്ചിട്ടുമുണ്ട്.

ശാരീരിക അകലം പാലിച്ചുകൊണ്ടുവേണം തൊഴിലാളികളെ കൊണ്ടുപോകാൻ. ഓരോ ട്രെയിനിലും മെഡിക്കൽ സംഘമുണ്ടാകണം. ഭക്ഷണവും വെള്ളവും ട്രെയിനിൽ തന്നെ ലഭ്യമാക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളും കേരളം ഉന്നയിച്ചിട്ടുണ്ട്.

അതിഥി തൊഴിലാളികൾക്ക് സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് യാത്രചെയ്യാൻ അവസരം ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ അവർക്കിടയിൽ ഉണ്ടാകാൻ ഇടയുള്ള ധൃതിയും അതുമൂലമുള്ള സംഘർഷങ്ങളും തടയാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധമുള്ള മറ്റ് വകുപ്പുകളുടേയും സന്നദ്ധപ്രവർത്തകരുടേയും സഹായം തേടാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികൾക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ധനസഹായത്തിനുള്ള അപേക്ഷതീയതി മെയ് അഞ്ച് വരെ നീട്ടി. നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിദേശ മലയാളികൾക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോർക്ക ഏർപ്പെടുത്തിയ രജിസ്ട്രേഷൻ സംവിധാനത്തിൽ 201 രാജ്യങ്ങളിൽ നിന്ന് ഇന്നുവരെ 3,53,468 പേർ രജിസ്റ്റർ ചെയ്തു.

ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് യുഎഇയിൽ നിന്നാണ്- 1,53,660 പേർ. സൗദി അറേബ്യയിൽ നിന്ന് 47,268 പേർ രജിസ്റ്റർ ചെയ്തു. മടങ്ങിവരുന്നതിനായി രജിസ്റ്റർ ചെയ്തവരിലേറെയും ഗൾഫ് നാടുകളിൽ നിന്നാണ്.

യുകെയിൽ നിന്ന് 2112 പേരും അമേരിക്കയിൽ നിന്ന് 1895 പേരും ഉക്രൈയിനിൽ നിന്ന് 1764 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലിസ്റ്റ് ഇന്ത്യാ സർക്കാരിനും അതത് രാജ്യത്തെ എംബസിക്കും നൽകും. കൃത്യമായ പ്ലാൻ തയ്യാറാക്കാനും മുൻഗണന പ്രകാരം ആളുകളെ കൊണ്ടുവരാനും ഇത് സഹായിക്കും.

ഇതര സംസ്ഥാന പ്രവാസികൾക്കായി ഇന്നലെ ആരംഭിച്ച നോർക്ക രജിസ്ട്രേഷൻ സംവിധാനത്തിൽ വ്യാഴാഴ്ചവരെ രജിസ്റ്റർ ചെയ്തത് 94,483 പേരാണ്. കർണാടകയിൽ 30,576, തമിഴ്നാട് 29,181, മഹാരാഷ്ട്ര 13,113 എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ പേർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. താൽക്കാലികമായ ആവശ്യത്തിനു പോയി അവിടെ കുടുങ്ങിപോയവർ, ഗർഭിണികൾ, വിദ്യാർത്ഥികൾ, പ്രായമായവർ എന്നിവർക്കാണ് ഏറ്റവും മുൻഗണന. അവിടെ വീട് എടുത്ത് താമസിക്കുന്നവർ നാട്ടിലെ ബന്ധുക്കളെ കാണാനായി വരുന്നതൊക്കെ പിന്നീട് ഒരു ഘട്ടത്തിൽ ആലോചിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.