ഇനി ചികിത്സയിലുള്ളത് 96 പേർ;

ഇതുവരെ രോഗമുക്തി നേടിയവര്‍ 400

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല

കേരളത്തിൽ ശനിയാഴ്ച രണ്ടു പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വയനാട്, കണ്ണൂർ ജില്ലകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. വയനാട് ജില്ലയിലുള്ളയാൾ ചെന്നൈയിൽ നിന്നും വന്നതാണ്. കണ്ണൂർ ജില്ലയിലുള്ളയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ശനിയാഴ്ച എട്ടു പേരാണ് രോഗമുക്തി നേടിയത്. കണ്ണൂർ ജില്ലയിൽ നിന്നുള്ള ആറു പേരുടേയും ഇടുക്കി ജില്ലയിൽ നിന്നുള്ള രണ്ടു പേരുടേയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 400 പേരാണ് ഇതുവരെ കോവിഡിൽനിന്ന് മുക്തി നേടിയത്. 96 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,894 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 21,484 പേർ വീടുകളിലും 410 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 80 പേരെയാണ് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 31,183 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 30,358 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവയലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ തുടങ്ങിയ മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 2093 സാമ്പിളുകൾ ശേഖരിച്ചതിൽ ലഭ്യമായ 1234 സാമ്പിളുകൾ നെഗറ്റീവായി.

കഴിഞ്ഞ ദിവസം കോവിഡ് രോഗികൾ ഇല്ലാത്തതിനാൽ പുതിയ ഹോട്ട് സ്‌പോട്ടില്ല. ഇപ്പോൾ 80 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.