ഉപഭോക്താക്കള്‍ക്ക് സംതൃപ്തമായ സേവനം നല്‍കാന്‍ സഹകരണ മേഖലയ്ക്ക് കഴിയണമെന്നും ഇതിനനുസരിച്ചുള്ള മാറ്റം പ്രവര്‍ത്തനത്തിലുണ്ടാവണമെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ മേഖലയിലെ പ്രോഫഷണലിസത്തെ സംബന്ധിച്ച ശില്‍പശാല തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടപാടുകാരുടെ മനസിനെ കീഴടക്കാന്‍ സാധിക്കുന്ന പ്രൊഫഷണലിസമാണ് സഹകരണ മേഖലയ്ക്ക് ആവശ്യം. പ്രൊഫഷണലിസം എന്നു പറയുമ്പോള്‍ ജീവനക്കാരുടെ പ്രൊഫഷണലിസം എന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഭരണസമിതി, സ്ഥാപനത്തിന്റെ പശ്ചാത്തല സൗകര്യം, സാങ്കേതിക വിദ്യ എന്നിവയെല്ലാം പ്രൊഫഷണലാകണം. നിലവില്‍ സഹകരണ ബാങ്കുകളില്‍ ചെറുപ്പക്കാരായ ഇടപാടുകാര്‍ കുറവാണ്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഇടപാടുകള്‍ വേഗത്തില്‍ ചെയ്യാനാണ് ചെറുപ്പക്കാര്‍ക്ക് താത്പര്യം. ഇങ്ങനെ ഇടപാടു നടത്തുമ്പോള്‍ വരുന്ന സര്‍വീസ് ചാര്‍ജ് നല്‍കുന്നതിന് അവര്‍ക്ക് മടിയില്ല. ഇങ്ങനെയുള്ള പുതിയ തലമുറയ്ക്ക് എല്ലാ സേവനങ്ങളും നല്‍കാന്‍ കഴിയുന്ന തലത്തിലേക്ക് സഹകരണ ബാങ്കുകള്‍ ഉയരേണ്ടതുണ്ട്. സഹകരണ മേഖലയില്‍ തൊഴിലെടുക്കാനെത്തുന്നവര്‍ക്ക് ഇതിനനുസരിച്ചുള്ള വിദ്യാഭ്യാസവും പരിശീലനവും ലഭിച്ചിരിക്കണമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന സഹകരണ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ അധ്യക്ഷത വഹിച്ചു. കമ്മിറ്റിയംഗം ബാബു പോള്‍, കരകുളം കൃഷ്ണപിള്ള, കെ. ശിവദാസന്‍ നായര്‍, സി. പി. ജോണ്‍, പ്രൊഫ. ഗബ്രിയേല്‍ സൈമണ്‍ തട്ടില്‍, കെ. ശശികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.