തൃശ്ശൂർ: കണ്ടാൽ ഒരു ബസ് വന്നു നിന്ന പോലെ. പക്ഷേ അകത്തു കയറിയാലാണ് മനസ്സിലാവുക ഇത് ബസ് അല്ല ബസ് സ്റ്റോപ്പിൽ നിർമ്മിച്ച വെയ്റ്റിങ് ഷെഡ്ഡാണ് എന്ന്. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ കുറ്റുമുക്ക് ചേറൂർ റോഡിൽ ചേറൂർ കിണർ ബസ് സ്റ്റോപ്പിലാണ് കോർപ്പറേഷൻ പ്ലാൻ ഫണ്ട് ഉപയോഗിച്ച് ഇങ്ങനെയൊരു ഷെഡിന് രൂപം നൽകിയിരിക്കുന്നത്.

വിവിധതരത്തിലുള്ള ബസ് സ്റ്റോപ്പുകൾ കണ്ടിട്ടുള്ള നാട്ടുകാർക്ക് ബസ് എന്ന് തോന്നിക്കുന്ന ഒരു വെയ്റ്റിംഗ് ഷെഡ് തികച്ചും അത്ഭുതം ഉളവാക്കുന്നു. അഞ്ച് ലക്ഷം രൂപ ചെലവിലാണ് വെയിറ്റിങ് ഷെഡ് നിർമ്മിച്ചിരിക്കുന്നത്. 12 പേർക്ക് ഇരിക്കാവുന്ന സ്റ്റീൽ സീറ്റുകളും പത്ത് പേർക്ക് നിൽക്കാവുന്ന രീതിയിലുമാണ് ബസ് സ്റ്റോപ്പിന്റെ രൂപകല്പന.

ഈ ബസ് ഷെൽട്ടറിന്റെ മറ്റൊരു പ്രത്യേകത സിസി ടിവി ക്യാമറകളാൽ സുരക്ഷിതമാക്കിയിട്ടുണ്ട് എന്നതാണ്. വൈദ്യുതീകരണം മാത്രമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. ഈ വെയ്റ്റിംഗ് ഷെഡിൽ നാല് സിസിടിവി ക്യാമറകളും, ഫാനുകളും വാട്ടർ പ്യൂരിഫയറും സജ്ജമാക്കും. വെയിറ്റിംഗ് ഷെഡ്ഡിന് അടുത്തുതന്നെയുള്ള കിണറിൽ നിന്നും പമ്പ് ഉപയോഗിച്ചാണ് ആവശ്യമുള്ള കുടിവെള്ളം എത്തിക്കുക. വളരെ വ്യത്യസ്ഥമായ ഈ ഷെഡ് പണിതീർത്തത് ഒളരിക്കരയിലുള്ള നന്ദനം എഞ്ചിനീയറിംഗ് വർക്‌സ് ആണ്.