ആലപ്പുഴ: ജില്ലയില്‍ നടന്നുവരുന്ന കോവി‍ഡ് കെയര്‍ സെന്‍ററുകളില്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ ‍ സംബന്ധിച്ച് ജില്ല കളക്ടര്‍ എം.അഞ്ജന കര്‍ശന നിര്‍ദ്ദേശം നല്‍കി. കോവി‍ഡ് കെയര്‍ സെന്‍ററുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു.

• ആലപ്പുഴ ജില്ലയിലേക്ക് വിദേശത്തുനിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍, മറ്റ് സംസ്ഥാനങ്ങളിലെയും ജില്ലകളിലെയും റെഡ് സ്പോട്ടുകളില്‍ നിന്ന് എത്തുന്നവര്‍ തുടങ്ങിയവരെ സുരക്ഷിതരായി നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിന് ബാത്ത് അറ്റാച്ച്ഡ് സൌകര്യമുളള മുറികള്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും 2005ലെ ദുരന്തനിവാരണ നിയമ പ്രകാരം ഏറ്റെടുത്തിട്ടുള്ളതായി ജില്ല കളക്ടര്‍ എം.അഞ്ജന അറിയിച്ചു.
• ഇപ്രകാരം ഏറ്റെടുത്ത എല്ലാ കേവിഡ് കെയര്‍ സെന്‍ററുകളുടെയും താക്കോലുകള്‍ വില്ലേജ് ആഫീസര്‍മാര്‍ കൈപ്പറ്റുകയും തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരുമായി ചേര്‍ന്ന് സൌകര്യങ്ങള്‍ ഉണ്ട് എന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ സജ്ജമായ കോവിഡ് കെയര്‍ സെന്ററുകളുടെ വിവരങ്ങള്‍ മെഡിക്കല്‍ ആഫീസര്‍മാര്‍ക്ക് നല്‍കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
• കേവിഡ് കെയര്‍ സെന്‍ററുകളിലെ ശുചിത്വ പരിപാലനം ഭക്ഷണ വിതരണ ക്രമീകരണം അന്തേവാസികള്‍ക്കുളള വിനോദ വിവര വിനിമയ സൌകര്യങ്ങള്‍ ഉള്‍പ്പെടെയുളള കോവിഡ് കെയര്‍ സെന്‍ററുകളിലെ സജ്ജീകരണം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നിര്‍വ്വഹിച്ചുവരുന്നു.
• കോവിഡ് കെയര്‍ സെന്‍ററുകളിലേക്ക് ആരെ പ്രവേശിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മെഡിക്കല്‍ ആഫീസര്‍മാരാണ്.
• വിദേശത്തുനിന്നും റെഡ്സ്പോട്ടുകളില്‍ നിന്നും യാത്രചെയ്തുവരുന്നവരില്‍ ഗര്‍ഭിണികള്‍, 75 വയസ്സിന് മുകളില്‍ പ്രായം ഉളളവര്‍, 10 വയസ്സിനു താഴെ പ്രായമുളള കുട്ടികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നവര്‍ എന്നിവരെഴികെ മുഴുവന്‍ പേരെയും നിലവില്‍ കോവിഡ് കെയര്‍ സെന്‍ററുകളില്‍ നിരീക്ഷിണത്തിലാക്കുന്നുണ്ട്.

• കേവിഡ് കെയര്‍ സെന്ററുകളുടെ ക്രമീകരണങ്ങള്‍, ആളുകളെ സെന്‍ററുകളിലേക്ക് മാറ്റല്‍ തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് കളക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയതായി ജില്ല കളക്ടര്‍ അറിയിച്ചു. (ഫോണ്‍ നം. 88523787)