സംസ്ഥാനത്തെ സാന്ത്വന ചികിത്സാ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈ രംഗത്ത് മികച്ചതും മാതൃകാപരവുമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോ. എ. സമ്പത്ത് എം.പിയുടെ പ്രദേശിക വികസനഫണ്ട് ഉപയോഗിച്ച് പ്രാഥമിക സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് പാലിയേറ്റീവ് കെയര്‍ ട്രോമോ കെയര്‍ ആംബുലന്‍സുകള്‍ നല്‍കുന്ന പദ്ധതിയുടെ രണ്ടാംഘട്ട വിതരണോദ്ഘാടനം ആറ്റിങ്ങല്‍ സഗരസഭ അങ്കണത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹന സൗകര്യങ്ങളുടെ അഭാവമാണ് പലപ്പോഴും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവുന്നത്. ആംബുലന്‍സുകള്‍ ലഭ്യമാകുന്നതോടെ ഈ രംഗത്ത് കൂടുതല്‍ കാര്യക്ഷമമായി ഇടപെടാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാകുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യരംഗത്തെ സമഗ്രമേഖലയിലുമുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്തിന് ലഭിച്ച അംഗീകാരമാണ് നീതി ആയോഗ് റിപ്പോര്‍ട്ടിലെ ഒന്നാം സ്ഥാനമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പത്തൊമ്പത് ആംബുലന്‍സുകളാണ് ചടങ്ങില്‍ വിതരണം ചെയ്തത്. സാന്ത്വന ചികിത്സാ രംഗത്ത് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം രാജ്യത്തിന് മാതൃകയായി മാറുന്ന തരത്തിലാണ് ഡോ. എ. സമ്പത്ത് എം.പി പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. എം.പി ഫണ്ടില്‍ നിന്ന് തന്റെ മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ആധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലന്‍സുകള്‍ ലഭ്യമാക്കിയാണ് പ്രഥമ പാലിയം പുരസ്‌കാര ജേതാവ് കൂടിയായ ഡോ. എ. സമ്പത്ത് എം.പി ഈ രംഗത്ത് വിപ്ലവകരമായ ഇടപെടലുകള്‍ നടത്തുന്നത്. മൂന്നാം ഘട്ടത്തോടെ ആംബുലന്‍സുകളില്ലാത്ത ഒരു ആശുപത്രിയും മണ്ഡലത്തിലുണ്ടാവില്ലെന്ന് വിഷയാവതരണം നടത്തികൊണ്ട് ഡോ. എ സമ്പത്ത് എം.പി പറഞ്ഞു. ആദ്യഘട്ടത്തില്‍ 13 ആംബുലന്‍സുകള്‍ വിതരണം ചെയ്തിരുന്നു. ചടങ്ങില്‍ ജില്ലയിലെ മികച്ച പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരെ ആദരിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, എം.എല്‍.എ മാരായ ഡി.കെ. മുരളി, ബി. സത്യന്‍ , വി. ജോയ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി 1138/2018)