കണ്ണൂർ ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി ഇന്നലെ (മെയ് 20) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. രണ്ടു പേര്‍ ദുബൈയില്‍ നിന്നെത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ദുബൈയില്‍ നിന്ന് മെയ് 16ന് ഐഎക്‌സ് 434 വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴിയെത്തിയ ചപ്പാരപ്പടവ് സ്വദേശി 37കാരിയും മെയ് 17ന് ഐഎക്‌സ് 344 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ മതുക്കോത്ത് സ്വദേശി 41കാരനുമാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ച രണ്ടു പേര്‍. ധര്‍മടം സ്വദേശിയായ 62കാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 134 ആയി. ഇതില്‍ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന കേളകം സ്വദേശി 42കാരന്‍ ഇന്നലെയാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.

നിലവില്‍ 6809 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 36 പേരും അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 26 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ അഞ്ചു പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 14 പേരും വീടുകളില്‍ 6728 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 5074 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 4955 എണ്ണത്തിന്റെ ഫലം ലഭ്യമായി. 4698 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 119 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.