തൃശ്ശൂർ ജില്ലയിൽ മൂന്ന് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 18 ന് രോഗം സ്ഥിരീകരിച്ച, ദമാമിൽ നിന്നെത്തിയ കോതപ്പറമ്പ് (71) സ്വദേശിയുടെ മകൻ (30), മകന്റെ ഭാര്യ (24), ഒരു വയസ്സുളള കുഞ്ഞ് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ദമാമിൽ നിന്ന് മെയ് 20 ന് എത്തിയവരാണ്. ആദ്യമെത്തിയ ആൾ പോസിറ്റീവായതിനെ തുടർന്ന് 20 ന് എത്തിയ കുടുംബാംഗങ്ങളെ പ്രത്യേക നിരീക്ഷണത്തിലാക്കിയിരുന്നു.
ഇവരെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്രവപരിശോധന നടത്തുകയും ചെയ്തു. ഈ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ വീടുകളിൽ 8112 പേരും ആശുപത്രികളിൽ 43 പേരും ഉൾപ്പെടെ ആകെ 8155 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച (മെയ് 22) നിരീക്ഷണത്തിന്റെ ഭാഗമായി എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേരെ ഡിസ്ചാർജ്ജ് ചെയ്തു.
വെളളിയാഴ്ച (മെയ് 22) അയച്ച 64 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 1770 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 1635 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 135 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 418 ആളുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
412 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. വെളളിയാഴ്ച (മെയ് 22) 149 പേർക്ക് കൗൺസലിംഗ് നൽകി.
ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1410 പേരെയും മത്സ്യചന്തയിൽ 1069 പേരെയും ബസ് സ്റ്റാന്റിലെ പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 156 പേരെയും സ്ക്രീൻ ചെയ്തു.
നാട്ടിലേക്കു തിരിച്ചെത്തിയ പ്രവാസികൾക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമുളള മലയാളികൾക്കും അതിർത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ ആരോഗ്യപ്രവർത്തകർ സ്ക്രീനിങ്ങ് നടത്തുന്നു. നിരീക്ഷണത്തിൽ കഴിയുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളടങ്ങിയ ബോധവൽക്കരണകിറ്റും നൽകുന്നുണ്ട്.
ജില്ലയിലേക്ക് ഡൽഹിയിൽ നിന്നും വന്ന 117 ട്രെയിൻ യാത്രക്കാരെ രജിസ്റ്റർ ചെയ്ത് സ്ക്രീനിങ്ങ് നടത്തി അതാതു പ്രദേശങ്ങളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാള മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.
കോവിഡ് മരണം:മൃതദേഹം പ്രോട്ടോക്കോൾ പാലിച്ച് കബറടക്കി
കോവിഡ് ബാധിച്ച് മരിച്ച ചാവക്കാട് സ്വദേശി ഖദീജകുട്ടിയുടെ മൃതദേഹം പ്രോട്ടോക്കോൾ പാലിച്ച് കബറടക്കി. അടത്തിരുത്തി ജുമാമസ്ജിദിലാണ് മൃതദേഹം കബറടക്കിയത്. ഖദീജക്കുട്ടിയുമായി സമ്പർക്കം പുലർത്തിയ അഞ്ച് പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. മുംബൈയിൽനിന്ന് കേരളത്തിലെത്തിയ ഖദീജക്കുട്ടി ബുധനാഴ്ചയാണ് മരിച്ചത്.