കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആദ്യ ആള്‍ 55 വയസ്സുള്ള അരിക്കുളം സ്വദേശിയാണ്. മെയ് 7 ന് രാത്രി അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 18 ന് സ്രവ സാംപിള്‍ പരിശോധനയില്‍ പോസിറ്റീവ് ആയി. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ ചികിത്സയിലാണ്.

രണ്ടാമത്തെയാള്‍ 46 വയസ്സുള്ള തിക്കോടി സ്വദേശി കുവൈറ്റ് കരിപ്പൂര്‍ വിമാനത്തില്‍ മെയ് 13 ന് എത്തി. ജില്ലയിലെയിലെ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. 21 ന് സ്രവ സാംപിള്‍ പരിശോധനയില്‍ പോസിറ്റീവ് ആയി. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ ചികിത്സയിലാണ്.

മൂന്നാമത്തെയാള്‍ 39 വയസ്സുള്ള വടകര താഴെയങ്ങാടി സ്വദേശി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകനാണ്. അവിടെ താമസിച്ച് ജോലി ചെയ്യുകയാണ്. ലക്ഷണങ്ങളെ തുടര്‍ന്ന് മെയ് 20 ന് സ്രവ സാംപിള്‍ പരിശോധനയില്‍ പോസിറ്റീവ് ആയി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

നാലാമത്തെയാള്‍ 42 വയസ്സുള്ള കോഴിക്കോട് കോര്‍പ്പറേഷന്‍ ചാലപ്പുറം സ്വദേശിയാണ്. മെയ് 20 ന് കുവൈറ്റ് കണ്ണൂര്‍ വിമാനത്തില്‍ എത്തുകയും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും സ്രവ പരിശോധനയില്‍ പോസിറ്റീവ് ആകുകയും ചെയ്തു.

അഞ്ചാമത്തെയാള്‍ 32 വയസ്സുള്ള അഴിയൂര്‍ സ്വദേശിയാണ്. മെയ് 20 ന് കുവൈറ്റ് കണ്ണൂര്‍ വിമാനത്തില്‍ എത്തുകയും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും സ്രവ പരിശോധനയില്‍ പോസിറ്റീവ് ആകുകയും ചെയ്തു. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.

 

കോവിഡ് 19: ജില്ലയില്‍ 537 പേര്‍ കൂടി നിരീക്ഷണത്തില്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന് (22.05.20) പുതുതായി വന്ന 537 പേര്‍ ഉള്‍പ്പെടെ 5735 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ജില്ലയില്‍ ഇതുവരെ 25940 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയാക്കി. ഇന്ന് പുതുതായി വന്ന 33 പേര്‍ ഉള്‍പ്പെടെ 70 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 49 പേര്‍ മെഡിക്കല്‍ കോളേജിലും 21 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ്‌റായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 10 പേര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് 197 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 3408 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3227 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3182 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 181 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനൂണ്ട്.

ജില്ലയില്‍ ഇന്ന് വന്ന 97 പേര്‍ ഉള്‍പ്പെടെ ആകെ 889 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 372 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലും 504 പേര്‍ വീടുകളിലും ആണ്. 13 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 113 പേര്‍ ഗര്‍ഭിണികളാണ്.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം ചേര്‍ന്ന് ബ്ലോക്ക് തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ വെച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെ കോവിഡ്-19 മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു. പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 14 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. കൂടാതെ 149 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. ഇന്ന് ജില്ലയില്‍ 1879 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 7320 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.