ആലപ്പുഴ: തോട്ടപ്പള്ളി പൊഴിയുടെ തീരത്തെ കാറ്റാടി മരങ്ങള്‍ മുറിച്ചുമാറ്റുന്നത് പൊഴിയുടെ വീതി കൂട്ടാനും വെള്ളത്തിന്റെ സുഗമമായ ഒഴുക്കിനും വേണ്ടിയാണെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. ജില്ല കളക്ടര്‍ എം.അഞ്ജന വെള്ളിയാഴ്ച സ്ഥലം സന്ദര്‍ശിച്ചരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ജില്ല ദുരന്തനിവാരണ അതോറിട്ടിയുടെ തീരുമാനപ്രകാരമാണ് പൊഴിയുടെ ആഴവും വീതിയും കൂട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഈ വര്‍ഷത്തെ കാലവര്‍ഷം ശക്തമാകുമെന്ന് സൂചനകള്‍ വന്ന പശ്ചാത്തലത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വെള്ളപ്പൊക്കം നിയന്ത്രണ വിധേയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തേണ്ടതാണ്.

വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്തുന്നതിന് മൂന്നുതരത്തിലുള്ള പ്രവര്‍ത്തികളാണ് ഒരേ സമയം തോട്ടപ്പള്ളിയില്‍ നടന്നുവരുന്നത്. തോട്ടപ്പള്ളി അപ്‌സ്ട്രീമിലെ ഡ്രഡ്ജിങ് പ്രവര്‍ത്തനങ്ങള്‍ മെയ് 16ന് തന്നെ ആരംഭിച്ചിട്ടുണ്ട്. പൊഴിമുറിക്കുന്ന പ്രവര്‍ത്തനങ്ങല്‍ കെ.എം.എം.എല്‍ എന്ന പൊതുമേഖലാ സ്ഥാപനത്തിന്‍രെ നേതൃത്വത്തിലും ആരംഭിച്ചു. വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് വിഘാതം സൃഷ്ടിക്കുന്നവയെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കാറ്റാടി മരങ്ങള്‍ മുറിച്ചുമാറ്റിയതെന്നും ജില്ല കളക്ടര്‍ അറിയിച്ചു.