കണ്ണൂർ  ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി വെള്ളിയാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ആറു പേര്‍ വിദേശത്തു നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്. കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 19ന്  കുവൈത്തില്‍ നിന്നുള്ള ഐഎക്‌സ് 790 വിമാനത്തിലെത്തിയ മൊറാഴ സ്വദേശി 32കാരി, 20ന് റിയാദില്‍ നിന്നുള്ള എഐ 1912 വിമാനത്തിലെത്തിയ കതിരൂര്‍ സ്വദേശി 55കാരന്‍, ദുബൈയില്‍ നിന്നുള്ള ഐഎക്‌സ് 1746 വിമാനത്തില്‍ 26നെത്തിയ കരിവെള്ളൂര്‍ സ്വദേശി 30കാരന്‍, 27നെത്തിയ പന്ന്യന്നൂര്‍ സ്വദേശി 27കാരി, കൊച്ചി വിമാനത്താവളം വഴി മെയ് 15ന് എഐ 964 വിമാനത്തിലെത്തിയ ശ്രീകണ്ഠാപുരം സ്വദേശി 29കാരി, 17ന് ദുബൈയില്‍ നിന്നുള്ള ഐഎക്‌സ് 434 വിമാനത്തിലെത്തിയ ചിറ്റാരിപ്പറമ്പ് സ്വദേശി 44കാരന്‍ എന്നിവരാണ് വിദേശത്തു നിന്നു വന്നവര്‍.

മെയ് 16നാണ് മട്ടന്നൂര്‍ സ്വദേശി 35കാരന്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 214 ആയി. ഇതില്‍ 120 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവില്‍ 11233 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 62 പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 80 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 28 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 19 പേരും വീടുകളില്‍ 11044 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ഇതുവരെ 6552 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 6188 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 5835 എണ്ണം നെഗറ്റീവാണ്. 364 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.