വ്യവസായ മന്ത്രി ഉദ്ഘാടനം നിർവഹിച്ചു
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന പ്രവാസി മലയാളികൾക്ക് സംരഭങ്ങൾ തുടങ്ങുന്നതിനും തൊഴിൽ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനായി വ്യവസായ വകുപ്പ് പ്രവാസി വിവവരശേഖരണ പോർട്ടൽ തുടങ്ങി. പോർട്ടലിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ നിർവഹിച്ചു.
പ്രവാസികൾക്ക് അവരുടെ അടിസ്ഥാന വിവരങ്ങൾ, നൈപുണ്യ വിശദാംശം, താത്പര്യമുള്ള മേഖല എന്നിവ പോർട്ടലിൽ രേഖപ്പെടുത്താം. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് പദ്ധതി സംബന്ധിച്ച വിശദവിവരങ്ങളും നൽകാം. വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റ് www.industry.kerala.gov.in  ൽ പ്രവാസി വിവരശേഖരണ പോർട്ടൽ ലിങ്ക് ലഭിക്കും. കെൽട്രോണാണ് പോർട്ടൽ തയ്യാറാക്കിയത്.
ലഭ്യമാകുന്ന വിവരങ്ങൾ പ്രയോജനപ്പെടുത്തി അവശ്യമായ സഹായങ്ങൾ വ്യവസായ വകുപ്പ് നൽകും. തിരികെയെത്തുന്ന പ്രവാസികളെ പൂർണ്ണമായും സംരക്ഷിച്ച് ഉയർത്തികൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. നോർക്കയിലൂടെ നിരവധി സഹായങ്ങളാണ്് പ്രവാസികൾക്ക് സർക്കാർ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
തിരികെയെത്തുന്നവരുടെ തൊഴിൽ നൈപുണ്യം, അനുഭവ സമ്പത്ത്, പുതിയ ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള കഴിവ് എന്നിവ നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തണം. ലോകമമ്പാടും വിവധ മികവാർന്ന പദ്ധതികൾ നടപ്പാക്കായതിനു പിന്നിൽ മലയാളികളുടെ വൈദഗ്ധ്യമുണ്ട്. ഈ അനുഭവ സമ്പത്ത് കേരളത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാകണമെന്നാണ് വ്യവസായ വകുപ്പ് ആഗ്രഹിക്കുന്നത്. സമ്പത്തിനെക്കാൾ ഇപ്പോൾ അനുഭവ സമ്പത്താണ് നാടിന് താങ്ങാവാൻ കഴിയുക. ഇത് പ്രവാസികൾക്ക് നല്ല രീതിയിൽ സംഭാവന ചെയ്യാൻ കഴിയുമെന്നും മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു.
വ്യവസായിക, കൃഷി ആവശ്യങ്ങൾക്ക് വാടകയ്ക്കോ പാട്ടത്തിനോ നൽകാൻ സ്വന്തമായി സ്ഥലം, കെട്ടിടം എന്നിവയുള്ളവർക്ക അത്തരം വിവങ്ങളും പോർട്ടലിൽ നൽകാം. സംരംഭകരാകാൻ താത്പര്യമുള്ളവർക്ക് ബന്ധപ്പെട്ട ബ്ലോക്ക്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ വ്യവസായ വികസന ഓഫീസർവഴി സഹായം നൽകും. ആശയം വികസിപ്പിക്കാൻ സാങ്കേതിക നിർദ്ദേശം, പദ്ധതി രൂപരേഖ തയ്യാറാക്കുക, സംരംഭ സഹായ പദ്ധതി ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ വഴി നേരിട്ടോ ബാങ്ക് വഴിയോ സാമ്പത്തിക ശ്രോതസ് കണ്ടെത്തുക തുടങ്ങി സംരംഭം പൂർത്തിയാക്കുന്നതുവരെ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ സഹായം നൽകും.