കൊല്ലം: ഒരു വയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ ജില്ലയില്‍ ചൊവ്വാഴ്ച(ജൂണ്‍ 09) അഞ്ച് പേര്‍ക്ക് കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചു. ആര്‍ക്കും സമ്പര്‍ക്കം മൂലം രോഗം ബാധിച്ചിട്ടില്ല. മൂന്ന് പേര്‍ വിദേശത്തു നിന്നും രണ്ടുപേര്‍ ഇതര സംസ്ഥാനത്തുനിന്നും എത്തിയവരുമാണ്. രണ്ടു പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ഒരു വയസുള്ള ആണ്‍കുട്ടി പുനലൂര്‍ പിറവന്തൂര്‍ സ്വദേശികളായ മാതാപിതാക്കളോടൊപ്പമാണ് നൈജീരിയയില്‍ നിന്നും  എ പി കെ 7812 ഫ്ളൈറ്റില്‍ മെയ് 31 ന്  കൊച്ചിയില്‍ എത്തിയത്. തുടര്‍ന്ന് സ്വകാര്യ കാറില്‍ വീട്ടിലെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. കുഞ്ഞിന് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന്  ജൂണ്‍ എട്ടിന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സാമ്പിള്‍ ശേഖരിച്ചു.  ഫലം പോസിറ്റീവായി സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

പാണയം കരവാളൂര്‍ സ്വദേശിനിയായ സ്ത്രീ(52), പുനലൂര്‍ വിളക്കുടി സ്വദേശിയായ യുവാവ്(31), ക്ലാപ്പന സ്വദേശിയായ 51 കാരന്‍, തൊടിയൂര്‍ സ്വദേശിനിയായ യുവതി (31) എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ച മറ്റുള്ളവര്‍. മെയ് 21 ന് രോഗം സ്ഥിരീകരിച്ച കൊല്ലം തിരുമുല്ലാവാരം സ്വദേശിയായ 63 കാരന്‍,   ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ച ഇട്ടിവ മഞ്ഞപ്പാറ സ്വദേശിനിയായ 39 വയസുള്ള യുവതി എന്നിവരാണ് ആശുപത്രി വിട്ടത്.

പാണയം കരവാളൂര്‍ സ്വദേശിനി മെയ് 22 ന് മുംബൈയില്‍ നിന്നും തിരുവനന്തപുരത്ത് ശ്രമിക് ട്രെയിനില്‍ എത്തി. കെ എസ് ആര്‍ ടി സി പ്രത്യേക സ്‌പെഷ്യല്‍ സര്‍വീസില്‍ ജില്ലയില്‍ എത്തിയ  ഇവര്‍ 14 ദിവസം സ്ഥാപന നിരീക്ഷണം പൂര്‍ത്തിയാക്കി. വീട്ടില്‍ തുടര്‍നിരീക്ഷണത്തിലായിരുന്ന  ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായതോടെ ജൂണ്‍ അഞ്ചിന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സാമ്പിള്‍ ശേഖരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നലെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

പുനലൂര്‍ വിളക്കുടി സ്വദേശി റിയാദില്‍ നിന്നും  വിമാനത്തില്‍ (എ ഐ 928 സീറ്റ് നമ്പര്‍ 45 എഫ് ) മെയ് 31 ന്   തിരുവനന്തപുരത്തെത്തി. ഇദ്ദേഹം സ്ഥാപന നിരീക്ഷണത്തിലായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ എട്ടിന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സാമ്പിള്‍ ശേഖരിച്ചു. പോസിറ്റീവ് ആയി സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ക്ലാപ്പന സ്വദേശി  ദുബായില്‍ നിന്നും ഫ്ളൈറ്റില്‍ (5533 സീറ്റ് നമ്പര്‍ 29 സി) മെയ് 18 ന് ചെന്നൈയില്‍  എത്തി. അവിടെ 14 ദിവസം സ്ഥാപന നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ നോര്‍ക്കയുടെ പ്രത്യേക ബസില്‍ ജൂണ്‍ നാലിന് നാട്ടിലെത്തിച്ചു. തുടര്‍നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ പ്രകടമായതോടെ ജൂണ്‍ ആറിന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സാമ്പിള്‍ എടുത്തു.  രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നലെ (ജൂണ്‍ 9) പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

തൊടിയൂര്‍ കല്ലേലില്‍ സ്വദേശിനിയായ യുവതി ഡല്‍ഹയില്‍ നിന്നും രാജ്ധാനി എക്സ്പ്രസില്‍ (കോച്ച് ബി 7  – സീറ്റ് നമ്പര്‍ 61, 62, 64) കുടുംബത്തോടൊപ്പം മെയ് 29ന് തിരുവനന്തപുരത്തെത്തി. തുടര്‍ന്ന് നാട്ടിലെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. ജൂണ്‍ ഏഴിന് സാമ്പിള്‍ ശേഖരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പരിചരണത്തിലാണ്.