സ്വാസ്ഥ്യം,സുഖായുഷ്യം, പുനർജനി, അമൃതം പദ്ധതികളുമായി രോഗപ്രതിരോധ പദ്ധതികളുമായി ആയുർരക്ഷാ ക്ലിനിക്കുകളമായി ആയുർവേദ വിഭാഗം സജീവം. ഗവ. ആയുർവേദ  സ്ഥാപനങ്ങളിൽ  ആയുർരക്ഷാ ക്ലിനിക്കുകൾ രൂപീകരിച്ചാണ് സർക്കാർ ഈ പ്രവർത്തനങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നത്. ഈ കോവിഡ് കാലയളവിൽ ‘കരുതലോടെ കേരളം കരുത്തേകാൻ ആയുർവേദം’ എന്ന  രീതിയിലാണ് പൊതുജനാരോഗ്യത്തിൽ സർക്കാർ നിർദേശപ്രകാരം പ്രവർത്തിക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ 113 ആയുർ രക്ഷ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. കോവിഡ് രോഗികളുടെ എണ്ണം ഉൾപ്പെടെ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധമാർഗങ്ങൾക്കു മുൻതൂക്കം നൽകി ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടി വരും.  പ്രധാനമായും മാസ്‌ക്, സോപ്പ്, സാനിട്ടൈസർ എന്നിവയുടെ ശരിയായ ഉപയോഗവും അതിനൊപ്പം രോഗപ്രതിരോധശക്തി ശരിയായവിധം പ്രവർത്തനക്ഷമമായിരിക്കുകയും ചെയ്താൽ കോവിഡ്-19 ഉൾപ്പെടെയുള്ള പകർച്ചവ്യാധികളെ നിയന്ത്രണ വിധേയമാക്കാനാകും.

മരുന്നുകൾ പരമാവധി കുറച്ച് ദിനചര്യ, കാലാവസ്ഥാചര്യ, നല്ല ഭക്ഷണം, കൃത്യനിഷ്ഠ,ലഘു വ്യായാമം തുടങ്ങിയവ ശീലമാക്കുവാനുള്ള ഇടപെടൽ നടത്തുകയാണ് ‘സ്വാസ്ഥ്യം’ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യം വർദ്ധിപ്പിച്ച് ശാരീരികവും മാനസികവുമായ രോഗങ്ങളെ അകറ്റുവാനുള്ള മാർഗ്ഗങ്ങളാണ് ഉപദേശിക്കുന്നതും ബോധവൽക്കരിക്കുന്നതും. അതായത് ആരോഗ്യവാനായ ഒരാളിന്റെ ആരോഗ്യാവസ്ഥ തുടർന്നും നിലനിർത്തികൊണ്ട് പോകാനുള്ള മാർഗ്ഗങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.

പകർച്ചവ്യാധികൾ ഏറ്റവും വേഗത്തിൽ പിടികൂടാൻ സാധ്യതയുള്ള 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പ്രത്യേക ആരോഗ്യ ശ്രദ്ധ നൽകണം. അവർക്കുള്ള മരുന്നുകൾ അവരുടെ ദേഹബലത്തെ ക്ഷീണിപ്പിക്കാത്തവിധം വീര്യം കുറഞ്ഞവയും എന്നാൽ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നവയും ആയിരിക്കണം.  ഇതിലുപരി നിലവിലുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് തടസ്സമാകാത്തവിധമുള്ളതും കൂടി ആയിരിക്കണം. അതിനുള്ള പദ്ധതിയാണ് സുഖായുഷ്യം എന്ന പേരിൽ ആയുർരക്ഷാ ക്ലിനിക്കുകൾ വഴി ഒരുക്കിയിട്ടുള്ളത്. നിലവിലുള്ള രോഗങ്ങളുടെ ശമനത്തിനുവേണ്ടി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾക്കൊപ്പമാണ് ഈ മരുന്നുകളും കഴിക്കേണ്ടത്.